കാസർഗോഡ്: ജില്ലയിലെ തലപ്പാടി അതിർത്തിയിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ. അതിർത്തിയിൽ ഏർപ്പെടുത്തിയ കർശന പരിശോധന ഒഴിവാക്കാനാണ് പൊലീസിന് ലഭിച്ച നിർദ്ദേശം. ദസറ ആഘോഷം പൂർത്തിയായതോടെയാണ് തലപ്പാടി അതിർത്തിയിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. മിക്ക സമയങ്ങളിലും ഉള്ള വാഹനപരിശോധന ഒഴിവാക്കിയിട്ടുണ്ട്.
ഇടറോഡുകളിൽ നേരത്തേ തന്നെ കർശന പരിശോധന കർണാടക അവസാനിപ്പിച്ചിരുന്നു. രണ്ടു മാസത്തിലേറെയായി അതിർത്തി കടക്കാൻ കേരളത്തിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. തലപ്പാടിക്ക് പുറമെ കാസർഗോഡിനെ കർണാടകയുടെ ദക്ഷിണ കന്നഡ ജില്ലയുമായി ബന്ധിപ്പിക്കുന്ന ചെറു റോഡുകളിൽ വരെ ചെക്ക്പോസ്‌റ്റുകൾ സ്‌ഥാപിച്ച് കർണാടക പരിശോധന നടത്തി വരികയായിരുന്നു.
ഇതേ തുടർന്ന് കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും കർണാടക യാതൊരുവിധ ഇളവുകളും അനുവദിച്ചിരുന്നില്ല. എന്നാൽ, ദസറ ആഘോഷം പൂർത്തിയായതോടെയാണ് തലപ്പാടി അതിർത്തിയിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പോലീസിനോട് പരിശോധന കർശനമാക്കേണ്ടെന്നാണ് നിർദ്ദേശം.
Most Read: സിംഗു കൊലപാതകം; യുവാവിന്റെ ശരീരത്തിൽ 37 മാരക മുറിവുകൾ