കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ടര കിലോ സ്വർണം പിടികൂടി. ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ സ്വർണമാണ് പിടികൂടിയത്. ഗൾഫിൽ നിന്ന് കൊച്ചി തൃക്കാക്കരയിലെ വിലാസത്തിൽ ഇറക്കുമതി ചെയ്‌ത യന്ത്രത്തിനുള്ളിൽ നിന്നാണ് കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ സ്വർണം പിടിച്ചെടുത്തത്.
തൃക്കാക്കര തുരുത്തേൽ എന്റർപ്രൈസസിന്റെ ഉടമ സിറാജുദ്ദീന്റെ പേരിലാണ് നെടുമ്പാശ്ശേരി എയർ കാർഗോ കോംപ്‌ളക്‌സിൽ യന്ത്രം എത്തിയത്. സംശയം തോന്നിയ കസ്‌റ്റംസ് അധികൃതർ യന്ത്രം പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ഗ്യാസ് കട്ടറടക്കം ഉപയോഗിച്ച് യന്ത്രം പൊളിച്ചാണ് ഉദ്യോഗസ്‌ഥർ സ്വർണം പുറത്തെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് യന്ത്രം കൈപ്പറ്റാനെത്തിയ സിറാജുദ്ദീന്റെ ഡ്രൈവറെ കസ്‌റ്റംസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സിറാജുദ്ദീനായി തിരച്ചിൽ ആരംഭിച്ചതായും കസ്‌റ്റംസ് അറിയിച്ചു. അതേസമയം, തുരുത്തേൽ എന്ന സ്‌ഥാപനം കടലാസ് കമ്പനിയാണോ എന്നും ഉദ്യോഗസ്‌ഥർക്ക് സംശയമുണ്ട്. നാട്ടിൽ 40000 രൂപക്ക് ലഭിക്കുന്ന യന്ത്രം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്‌തത് സ്വർണം കടത്താനായി മാത്രമാണെന്നാണ് ഉദ്യോഗസ്‌ഥർ കരുതുന്നത്. ഇവർ നേരത്തെയും ഇത്തരത്തിൽ സ്വർണം കടത്തിയോ എന്ന കാര്യവും കസ്‌റ്റംസ് അന്വേഷിച്ച് വരികയാണ്.
Most Read: അപ്രതീക്ഷിത തീപിടിത്തം; 2000 സ്‌കൂട്ടറുകൾ തിരികെവിളിച്ച് പ്യുവർ ഇവി