കൊച്ചി: കേരളത്തിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ച അമേരിക്കൻ കമ്പനി സ്പ്രിംക്ലർ ലോകത്തിലെ മികച്ച സ്റ്റാർട്ട് അപ്പുകളുടെ പട്ടികയിൽ. ഹുറൂൺ ആഗോള യൂണിക്കോൺ പട്ടികയിലാണ് മലയാളി സംരംഭമായ സ്പ്രിംക്ലർ ഇടം നേടിയത്. ഒരു ബില്യൺ ഡോളറിൽ (100 കോടി ഡോളർ) കൂടുതൽ മൂല്യമുള്ളതും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്തതുമായ കമ്പനികളാണ് യൂണിക്കോൺ എന്നറിയപ്പെടുന്നത്. മലയാളിയായ രാഗി തോമസിന്റെ നേതൃത്വത്തിലുള്ള സ്പ്രിംക്ലർ പട്ടികയിൽ 169 -ാം സ്ഥാനത്താണ്. 200 കോടി ഡോളർ മൂല്യമാണ് കമ്പനിക്ക് കണക്കാക്കിയിരുന്നത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡാറ്റാ വിശകലനത്തിനായി ഇടതു സർക്കാർ സ്പ്രിംക്ലറിനെയാണ് ആദ്യം നിയോഗിച്ചിരുന്നത്. എന്നാൽ ഡാറ്റാ ചോർച്ചയുടെ വിവാദത്തെ തുടർന്ന് കമ്പനിക്ക് പിന്മാറേണ്ടി വന്നു. ഇപ്പോൾ ആഗോള ഗവേഷണ സ്ഥാപനമായ ഹുറൂൺ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ലോകത്തിലെ മികച്ച സ്റ്റാർട്ട് അപ്പുകളുടെ യൂണിക്കോൺ പട്ടികയിൽ സ്പ്രിംക്ലറും ഇടം നേടിയത്.
2009 ലാണ് മലയാളിയായ രാഗി തോമസ് ന്യൂയോർക്ക് ആസ്ഥാനമാക്കി സ്പ്രിംക്ലർ ആരംഭിച്ചത്. ഇന്റൽ, തെമാസെക്, ഐകോണിക്‌സ് ക്യാപിറ്റൽ തുടങ്ങിയ വൻകിട കമ്പനികൾ സ്പ്രിംക്ലറിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ഒപ്പം മൈക്രോസോഫ്റ്റ്, നൈക്കി, മക്‌ഡൊണാൾഡ്സ് തുടങ്ങിയ ആഗോള കമ്പനികൾ സ്പ്രിംക്ലറിന്റെ സോഫ്റ്റ് വെയർ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും പട്ടികയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബൈജൂസ്, ബിഗ് ബാസ്‌ക്കറ്റ് തുടങ്ങിയവയാണ് പട്ടികയിൽ ഇടം നേടിയ മറ്റു മലയാളി സംരഭങ്ങൾ. 586 യൂണിക്കോണുകളുടെ പട്ടികയിൽ 61 എണ്ണം ഇന്ത്യൻ സംരംഭങ്ങളാണെന്ന് ഹുറൂൺ റിപ്പോർട്ടിന്റെ ചീഫ് റിസർച്ചർ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു.