കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. പ്രസിഡണ്ട് ഗോതബായ രജപക്‌സെയാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. ഒരു മാസത്തോളമായി ശ്രീലങ്കയിൽ ഭക്ഷ്യ- ഇന്ധന- മരുന്ന്- അവശ്യ വസ്‌തുക്കളുടെ ക്ഷാമവും വിലക്കയറ്റവും നാണ്യപ്പെരുപ്പവും രൂക്ഷമാണ്. തുടർന്ന്, ജനങ്ങളുടെ പ്രതിഷേവും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള സമ്മര്‍ദ്ദവും കാരണം ലങ്കയിലെ മന്ത്രിസഭ രാജിവെക്കുകയും പുതിയ സഭ അധികാരമേൽക്കുകയും ചെയ്‌തിരുന്നു.
1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം ശ്രീലങ്ക കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ രാജ്യം കടന്നുപോകുന്നത്. അതേസമയം പ്രസിഡണ്ട് ഗോതബയ രജപക്‌സെയും സഹോദരനും പ്രധാനമന്ത്രിയുമായ മഹീന്ദ രജപക്‌സെയും രാജി വെക്കാത്തതിനാല്‍ രാജ്യത്ത് വിദ്യാർഥികൾ ഉൾപ്പടെ ഉള്ളവർ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുകയാണ്.
മഹിന്ദ രജപക്‌സെയെ പ്രധാനമന്ത്രി പദത്തിൽ നിന്ന് നീക്കുമെന്ന് രജപക്‌സെ പറഞ്ഞിരുന്നു. എന്നാൽ തന്നോട് രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണ് എന്നുമായിരുന്നു മഹിന്ദ രജപക്‌സെയുടെ പ്രതികരണം. താൻ ആരാണെന്നും എന്താണെന്നും ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാമെന്നും രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും രജപക്‌സെ കൂട്ടിച്ചേർത്തു.
Read also: തെളിവുകൾ കുരങ്ങൻ മോഷ്‌ടിച്ചു; വിചാരണക്കിടെ രാജസ്‌ഥാൻ പോലീസ്