പാലക്കാട്: ആർഎസ്‌എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പിടിയിലായ നാല് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു. ഇഖ്‌ബാൽ, മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, അഷറഫ് എന്നിവരെ ഞായറാഴ്‌ച ഉച്ചക്ക് 12 വരെയാണ് കോടതി കസ്‌റ്റഡിയിൽ വിട്ടിരിക്കുന്നത്.
ആർഎസ്‌എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ പാലക്കാട് നഗരമധ്യത്തിലെ കടയിലെത്തി ആറംഗ സംഘം അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പ്രതികളുടെ ചോര പുരണ്ട വസ്‌ത്രവും കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. പ്രതി അബ്‌ദു റഹ്‌മാനുമായി നടത്തിയ തെളിവെടുപ്പിൽ കല്ലേക്കാട് നിന്നാണ് ആയുധം കണ്ടെത്തിയത്.
ശ്രീനിവാസന്റെ ആറംഗ കൊലയാളി സംഘത്തിലെ മൂന്നുപേരും ഗൂഢാലോചനയിൽ പങ്കാളികളായ പത്ത് പേരുമാണ് ഇതിനോടകം അറസ്‌റ്റിലായത്. കൊലപാതകം നടത്തിയ അബ്‌ദു റഹ്‌മാൻ, വാഹനമോടിച്ച ഫിറോസ് എന്നിവരെയാണ് കൃത്യം നടത്തിയ സ്‌ഥലത്തും രക്ഷപെട്ട വഴികളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തിയത്. കല്ലേക്കാട് ആളൊഴിഞ്ഞ പറമ്പിലാണ് ആയുധം ഉപേക്ഷിച്ചിരുന്നത്. വെള്ളക്കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ചോര പുരണ്ട കൊടുവാൾ. മുണ്ടൂർ തൂത സംസ്‌ഥാന പാതയിലെ നിലവിളിക്കുന്ന് എന്ന പ്രദേശത്താണ് വസ്‌ത്രങ്ങൾ ഉപേക്ഷിച്ചത്. ഇറിഗേഷന്റെ കണക്ഷൻ വാൽവിനുള്ള കുഴിയിൽ കെട്ടിയിട്ട നിലയിലായിരുന്നു അബ്‌ദു റഹ്‌മാന്റെ ചോര പുരണ്ട വസ്‌ത്രങ്ങൾ. അൻപത് മീറ്റർ അകലെ ഫിറോസിന്റെ ടീ ഷർട്ടും കണ്ടെത്തി. മേലാമുറിയിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
Most Read: കെ റെയിൽ സംവാദം പ്രഹസനം; ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു- കെ സുരേന്ദ്രൻ