കോഴിക്കോട്: തിരുവനന്തപുരത്ത് നടന്ന കെ റെയിൽ സംവാദത്തെ കുറിച്ച് രൂക്ഷവിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. വൺവേ ട്രാഫിക് ചർച്ചകൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കെ റെയിൽ സംവാദം പ്രഹസനമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവർക്ക് താൽപര്യം ഇല്ലാത്തവരെ ഒഴിവാക്കി പാനൽ ഉണ്ടാക്കിയ സർക്കാർ ആദ്യം പാനലിൽ ഉൾപ്പെടുത്തിയവരെ പോലും ചർച്ചയിൽ നിന്ന് മാറ്റിനിർത്തുകയാണ് ചെയ്‌തത്. ഒരു പ്രയോജനവും ഇല്ലാത്ത നാടകമാണ് നടന്നത്. സംവാദം നടക്കുമ്പോൾ പോലും പോലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിടുകയാണ് സർക്കാർ. ഗുജറാത്ത് മോഡൽ പഠിക്കാനുള്ള സർക്കാരിന്റെ തീരുമാനം വൈകിവന്ന വിവേകമാണ്.
ഗുജറാത്ത് മോഡൽ നടപ്പിലാക്കുമ്പോൾ എങ്കിലും അഴിമതി ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇന്ധനനികുതി കുറക്കാതെ ധനമന്ത്രി ബാലഗോപാൽ ജനകളെ പരിഹസിക്കുകയാണ്. ആകെ നികുതിയുടെ 42 ശതമാനവും ഈടാക്കുന്ന കേരളം ഇന്ധനനികുതി കുറച്ചു ജനങ്ങൾക്ക് ആശ്വാസം നൽകണം. എയിംസിന് സ്‌ഥലം കണ്ടത്തേണ്ടത് സംസ്‌ഥാന സർക്കാരാണ്. എവിടെ സ്‌ഥലം നൽകിയാലും കേന്ദ്രം അവിടെ എയിംസ് സ്‌ഥാപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Most Read: വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക്; ബദൽ മാർഗം കണ്ടെത്തി- മന്ത്രി