കോഴിക്കോട്: സുൽത്താൻ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് വയനാട് എൻഡിഎ സ്‌ഥാനാർഥിയും ബിജെപി സംസ്‌ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ. സുൽത്താൻ ബത്തേരിയുടെ യഥാർഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും സുരേന്ദ്രൻ പറഞ്ഞു. പിന്നീട് ടിപ്പു സുൽത്താന്റെ ആയുധപ്പുരയായതോടെ ‘സുൽത്താൻസ് ബാറ്ററി’ എന്നാകുകയും പിന്നീട് സുൽത്താൻ ബത്തേരി എന്നാക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ഇംഗ്ളീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞത്. വൈദേഹിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരിയെന്ന പേര്. വിഷയം 1984ൽ പ്രമോദ് മഹാജൻ ഉന്നയിച്ചതാണെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം, ബത്തേരിയുടെ പേര് മാറ്റൽ വിവാദത്തിൽ കെ സുരേന്ദ്രനെ പരിഹസിച്ചു കോൺഗ്രസ് രംഗത്തെത്തി.
സുരേന്ദ്രന് എന്തും പറയാമെന്ന് ടി സിദ്ദിഖ് എംഎൽഎ വിമർശിച്ചു. അദ്ദേഹം ജയിക്കാൻ പോകുന്നില്ല. ജനശ്രദ്ധ പിടിക്കാൻ വേണ്ടിയുള്ള പ്രഖ്യാപനം മാത്രമാണിതെന്നും നടക്കാൻ പോകുന്ന കാര്യമല്ലെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. ആളുകളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണിതെന്നും വയനാട്ടിലെ ജനങ്ങൾ ഇത് ആഗ്രഹിക്കുന്നില്ലെന്നും കൽപ്പറ്റ മുൻ എംഎൽഎ സികെ ശശീന്ദ്രനും പ്രതികരിച്ചു.
പേരും ചരിത്രവും:
പോർച്ചുഗീസ് ഭാഷയിലെ ബത്തേറിയ (Batteria) എന്ന പദത്തിൽ നിന്നാണ് ബത്തേരിയെന്ന പേര് ഉണ്ടായതെന്നാണ് മിക്ക ചരിത്രവും പറയുന്നത്. മുൻപ് കന്നഡ ഭാഷയിൽ ഹന്നരഡു വീധി എന്നറിയപ്പെട്ട ഈ സ്‌ഥലത്തെ ടിപ്പു സുൽത്താൻ ഒരു ആയുധപ്പുര (ബാറ്ററി) ആയി ഉപയോഗിച്ചിരുന്നെന്നും ലഭ്യമായ ചരിത്രം പറയുന്നു. സുൽത്താന്റെ ആയുധ പുര (സുൽത്താൻസ് ബാറ്ററി) എന്നത് പിന്നീട് കാലക്രമത്തിൽ, സുൽത്താൻ ബത്തേരി എന്നാവുകയായിരുന്നു.
എന്നാൽ കർണ്ണാടകത്തിൽ നിന്നും വന്ന ജൈനരാണ് ഇവിടുത്തെ ആദ്യ കുടിയേറ്റക്കാരെന്നും അവർ ബത്തേരിയെ കന്നഡ ഭാഷയിൽ ‘ഹന്നരഡു വീധി’ എന്നാണ് വിളിച്ചിരുന്നതെന്നും ചരിത്രം പറയുന്നുണ്ട്. ഇതിന് പിന്നിലേക്കുള്ള ചരിത്രം ലഭ്യമല്ല. 1400 എഡി മുതൽ ഈ പട്ടണത്തിൽ ജനവാസം ആരംഭിച്ചതായി ശാസ്‌ത്രീയമായി തെളിഞ്ഞിട്ടുണ്ട്. അക്കാലത്ത് അറിയപ്പെട്ടിരുന്ന പേരാണ് ‘ഹന്നരഡു വീധി’. ഇന്നത്തെ കേരളത്തിലെ ഏറ്റവും പഴക്കമേറിയ ജൈന ക്ഷേത്രങ്ങളിൽ ഒന്ന് ഇവിടെയാണ് സ്‌ഥിതി ചെയ്യുന്നത്. ഏകദേശം 2000 വർഷത്തിലേറെ പഴക്കമാണ് ഈ ക്ഷേത്രത്തിന് കണക്കാക്കുന്നത്.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!