തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക് മാത്രമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. പ്രതിദിനം ലഭിക്കേണ്ട വൈദ്യുതിയിൽ 200 മെഗാവാട്ടിന്റെ കുറവാണ് നിലവിലുള്ളത്. പ്രതിസന്ധി പരിഹരിക്കാൻ ആന്ധ്രയിലെ കമ്പനിയുമായി ചേർന്ന് ബദൽ മാർഗം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പരമാവധി ഉപയോഗം കുറച്ചു ഉപയോക്‌താക്കൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. താപവൈദ്യുതിയുടെ ഉൽപ്പാദനം കുറഞ്ഞതോടെ 10.7 ജിഗാ വാട്ടിന്റെ കുറവ് രാജ്യത്ത് നേരിടുന്നുണ്ട്. നിലവിൽ 14 സംസ്‌ഥാനങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞു. കേരളത്തിൽ ഇന്ന് മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള സമയത്ത് 15 മിനിട്ടാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ് ഉണ്ടായ സാഹചര്യത്തിലാണ് ഇന്ന് നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചത്. ഗ്രാമപ്രദേശങ്ങളിലാണ് നിയന്ത്രണം ഉണ്ടാവുക. നഗരപ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങില്ല.
വൈകിട്ട് 6.30 മുതൽ 11.30 വരെ കേരളത്തിൽ 4580 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, കേരളത്തിന് വൈദ്യുതി നൽകുന്ന ജാർഖണ്ഡിലെ മൈഥോൺ പവർ സ്‌റ്റേഷനിൽ കൽക്കരി ക്ഷാമം മൂലം ഉൽപ്പാദനം കുറച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിന് കിട്ടേണ്ട വൈദ്യുതിയിൽ 400 മുതൽ 500 മെഗാവാട്ട് വരെ കുറവ് ഉണ്ടാകും.
ഇതിന്റെ പശ്‌ചാത്തലത്തിലാണ് പ്രതിസന്ധി മറികടക്കാൻ ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. അതിനിടെ, അടിയന്തിര സാഹചര്യം പരിഗണിച്ച് കോഴിക്കോട് നല്ലളത്തെ താപവൈദ്യുതി നിലയത്തിൽ ഉൽപ്പാദനം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. നല്ലളത്ത് നിന്നും വൈദ്യുതി എത്തുന്നതോടെ തൽക്കാലം പ്രതിസന്ധി ഒഴിവാക്കാനാവുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.
Most Read: ഡെൽഹിയിൽ വൻ ലഹരിവേട്ട; പിടികൂടിയത് 50 കിലോ ഹെറോയിൻ