കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയത് ഉപേക്ഷിച്ച് ജില്ലാ ആശുപത്രി സംവിധാനം അടിയന്തരമായി പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സൂചനാ സത്യാഗ്രഹം സംഘടിപ്പിച്ചു. രാവിലെ 10 മുതല്‍ ഉച്ചവരെ ഡി.എം. ഓഫീസിനു മുന്നിലായി ഒട്ടനവധി പേരെ പങ്കെടുപ്പിച്ച് നടത്തിയ സത്യാഗ്രഹ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് അഹമദ് ശരീഫ് ഉല്‍ഘാടനം ചെയ്‌തു.
ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയതോടെ മലയോരത്ത് നിന്നെത്തുന്ന ആദിവാസികള്‍ ഉള്‍പ്പെടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നൂറുകണക്കിന് ആളുകള്‍ക്ക് തിരിച്ചടിയായ സാഹചര്യത്തില്‍ തീരുമാനം പുന:പരിശോധിക്കണം എന്നാണ് സമിതിയുടെ ആവശ്യം. ടാറ്റ ഗ്രൂപ്പ് തെക്കിലില്‍ പണി പൂര്‍ത്തിയാക്കിയ കോവിഡ് ആശുപത്രി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി എത്രയും പെട്ടെന്ന് പ്രവര്‍ത്തനം ആരംഭിക്കുക, സാധാരണക്കാരുടെ ചികില്‍സാ കേന്ദ്രമായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പഴയ രീതിയില്‍ തന്നെ പ്രവര്‍ത്തനം തുടരുക എന്നതാണ് ആവശ്യമെന്ന് ഉല്‍ഘാടന പ്രസംഗത്തില്‍ അഹമദ് ശരീഫ് പറഞ്ഞു.
Malabar News: കാവ്യക്കും കാർത്തികക്കും സ്വപ്‌ന സാക്ഷാൽക്കാരം; രാഹുൽ ഗാന്ധി വീടിന്റെ താക്കോൽ കൈമാറി
അല്ലാത്തപക്ഷം വലിയൊരു ഒരു ജനകീയ സമരം തന്നെ നടപ്പാക്കും, അതിനു വേണ്ടി വ്യാപാര വ്യവസായ സംഘടന അവസാനം വരെ നില്‍ക്കുക തന്നെ ചെയ്യുമെന്നും പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ആതുര സേവന രംഗത്ത് എന്നും അവഗണിക്കപ്പെട്ടിട്ടുള്ള കാസര്‍ഗോഡ് ജില്ലയിലെ, സാധാരണക്കാര്‍ക്ക് ആശ്വാസമായി ആകെ ഉണ്ടായിരുന്ന ജില്ലാ ആശുപത്രിയെയാണ് കോവിഡ് ആശുപത്രി ആക്കി മാറ്റയത്. സാധാരണക്കാരനുള്ള അവകാശ നിഷേധമാണ് നടന്നിട്ടുള്ളത്, ഇതിനെതിരെ വേണ്ടി വന്നാല്‍ മരണം വരെ നിരാഹാരം കിടക്കാന്‍ തയ്യാറാണെന്ന് അധ്യക്ഷത വഹിച്ച കര്‍മ്മ സമിതി ചെയര്‍മാന്‍ യൂസഫ് ഹാജി പറഞ്ഞു.