മലപ്പുറം: ജില്ലയിലെ എടക്കര, കവളപ്പാറ ദുരന്തത്തിൽ ഉറ്റവരെ നഷ്‌ടപ്പെട്ട സഹോദരികളായ കാവ്യക്കും കാർത്തികക്കും ഇന്ന് സ്വപ്‌ന സാക്ഷാൽക്കാരം. വയനാട് എംപി രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം ഇവർക്കായി പണികഴിപ്പിച്ച വീടിന്റെ താക്കോൽ അദ്ദേഹത്തിന്റെ കയ്യിൽ നിന്നു തന്നെ ഏറ്റു വാങ്ങിയിരിക്കുകയാണ് കാവ്യയും കാർത്തികയും. ഇന്ന് മലപ്പുറത്തെത്തിയ രാഹുൽ ഗാന്ധി കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിലാണ് വീടിന്റെ താക്കോലും രേഖകളും സഹോദരിമാർക്ക് കൈമാറിയത്.
കവളപ്പാറ ദുരന്തത്തിൽ ഉറ്റവരെയും വീടും നഷ്‌ടമായ കാവ്യ- കാർത്തിക സഹോദരിമാർക്കായി പണിത പുതിയ വീടിൻ്റെ താക്കോലും രേഖകളും കൈമാറിയപ്പോൾ pic.twitter.com/xuyBWyabJB
— Rahul Gandhi – Wayanad (@RGWayanadOffice) October 19, 2020
കവളപ്പാറ ദുരന്തത്തിലകപ്പെട്ട് അമ്മയും മൂന്ന് സാഹോദരങ്ങളും മുത്തശ്ശനുമടകം അഞ്ച് പേർ നഷ്‌ടമായ സഹോദരികളായ കാവ്യയും കാർത്തികയും കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. ഇവരെ ചേർത്ത് പിടിച്ച രാഹുൽ, ഇരുവർക്കും എല്ലാവിധ സഹായങ്ങളും അന്ന് ഉറപ്പ് നൽകിയിരുന്നു. കവളപ്പാറ ദുരന്തഭൂമി സന്ദര്‍ശിക്കാനെത്തിയ രാഹുൽ, സന്ദർശനം പൂർത്തിയാക്കി മടങ്ങുമ്പോൾ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ട കാര്യം ‘ഈ കുട്ടികൾക്ക് സുരക്ഷിതമായി താമസിക്കാനൊരു വീട് വേണം’ എന്നതായിരുന്നു. നേതൃത്വം കൃത്യമായും ഭംഗിയായും അത് പൂർത്തീകരിച്ചു.
റോഡിനോട് ചേർന്ന് സ്‌ഥലം വാങ്ങിയാണ് വീട് നിർമ്മിച്ചത്. ഏഴ് ലക്ഷം രൂപയാണ് വീട് നിർമ്മാണത്തിന് ചിലവായത്. ഈസ്‌റ്റ് ഏറനാട് സർവ്വീസ് സഹകരണ ബാങ്കാണ് ഭൂമിവാങ്ങി നൽകിയത്.
Related News: രാഹുൽഗാന്ധിയുടെ ഹൃദയം കണ്ടു കാവ്യയെയും കാര്‍ത്തികയെയും; സ്വപ്‌നം സഫലമായി
കാവ്യ ആയുർവേദ നഴ്‌സിംഗ് പഠനവും കാവ്യ ഹോട്ടൽ മാനേജ്മെന്റ് പഠനവും പൂർത്തിയാക്കിയിരിക്കുകയാണ്. കാവ്യയും കാർത്തികയും കോളേജ് ഹോസ്‌റ്റലിൽ ആയതുകൊണ്ട് മാത്രമാണ് അന്ന് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.