മലപ്പുറം: ജില്ലയിലെ എടക്കര, കവളപ്പാറ ദുരന്തത്തിലകപ്പെട്ട് അമ്മയും മൂന്ന് സാഹോദരങ്ങളും മുത്തശ്ശനുമടകം അഞ്ച് പേര്‍ നഷ്‌ടമായ സഹോദരികളായ കാവ്യയും കാര്‍ത്തികയും കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. ഇവരെ ചേര്‍ത്ത് പിടിച്ച രാഹുല്‍, ഇരുവര്‍ക്കും എല്ലാവിധ സഹായങ്ങളും അന്ന് ഉറപ്പ് നല്‍കിയിരുന്നു. അത് പാലിക്കപ്പെട്ട സന്തോഷത്തിലാണ് ഈ സഹോദരിമാർ.
നാല് ദിവസത്തെ വയനാട് സന്ദർശനം പൂർത്തിയാക്കി മടങ്ങുമ്പോൾ രാഹുൽ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ട കാര്യം ‘ഈ കുട്ടികൾക്ക് സുരക്ഷിതമായി താമസിക്കാനൊരു വീട് വേണം’ എന്നതായിരുന്നു. നേതൃത്വം കൃത്യമായും ഭംഗിയായും അത് പൂർത്തീകരിച്ചു. അതെ, രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം കാവ്യക്കും കാർത്തികക്കും ഇപ്പോൾ സുന്ദരമായ വീടൊരുങ്ങിയിരിക്കുന്നു.
നാളെ വായനാട്ടിലെത്തുന്ന രാഹുൽ മലപ്പുറത്തും എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സമയം വീടിന്റെ താക്കോൽ കലക്‌ടറേറ്റിൽ വച്ച് രാഹുൽ കൈമാറും. തളരാതെ പൊരുതുന്ന ഈ കുട്ടികൾക്ക് ഇനീയീ വീട്ടിൽ നിന്ന് പുതിയ ജീവിതം ആരംഭിക്കാം. ആയുർവേദ നഴ്‌സിംഗ് പഠനം പൂർത്തീകരിച്ച കാവ്യയും ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ കാർത്തികയും കാത്തിരിക്കുകയാണ് രാഹുൽ ഗാന്ധിയെ കാണാനും അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് താക്കോൽ വാങ്ങി വീട്ടിൽ കയറാനും.
ഈസ്‌റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്കാണ് വീട് വെക്കാനുള്ള 4 സെന്റ് സ്‌ഥലം വാങ്ങി നൽകിയത്. വീട് നിർമാണത്തിന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, എ.പി.അനിൽ കുമാർ എംഎൽഎ, ഡിസിസി പ്രസിഡണ്ട് വി.വി.പ്രകാശ്, സംസ്‌കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ ഇടപെടലും കരുതലും ഉണ്ടായിരുന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബാബു തോപ്പിൽ, വാർഡ് അംഗം കവിതാ ജയപ്രകാശ്, വാർഡ് കോൺഗ്രസ് പ്രസിഡണ്ട് പേരായിപുറത്ത് ശങ്കരൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പണി പൂർത്തീകരിച്ചത്.
Related Read: ബേട്ടി ബച്ചാവോയിൽ തുടങ്ങി അപരാധി ബച്ചാവോയിൽ എത്തി; രാഹുൽ ഗാന്ധി