തിരുവനന്തപുരം: സംസ്‌ഥാനത്ത് പരാതിപ്പെട്ടി സ്‌ഥാപിക്കാത്ത സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് വിദ്യാലയങ്ങൾക്കെതിരെ നടപടി കർശനമാക്കാൻ തീരുമാനം. നിലവിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം ഇത്തരം വിദ്യാലയങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയാണ്.
എല്ലാ തരത്തിലുമുള്ള പരാതികളറിയിക്കാന്‍ സ്‌കൂള്‍ ഓഫീസിനോടുചേര്‍ന്ന് പരാതിപ്പെട്ടി സ്‌ഥാപിക്കാന്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് കേന്ദ്ര- സംസ്‌ഥാന ബാലാവകാശ കമ്മിഷനുകള്‍ നേരത്തേ നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്ന് സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടും സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഇത് പൂർണ തോതിൽ നടപ്പാക്കിയില്ല. അതിന് പിന്നാലെയാണ് ഇപ്പോൾ അധികൃതർ നടപടികൾ കർശനമാക്കുന്നത്.
എല്‍പി, യുപി, ഹൈസ്‌കൂളുകള്‍ എന്നിവയ്‌ക്ക് പുറമേ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പരാതിപ്പെട്ടികള്‍ സ്‌ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. കൂടാതെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ വികസിപ്പിച്ചെടുത്ത പോക്‌സോ ഓണ്‍ലൈന്‍ ഇ-പരാതിപ്പെട്ടികളുടെ സ്‌ഥിതിയും ഇതോടൊപ്പം പരിശോധിക്കും.
Read also: വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്വരൂപിച്ച ഫണ്ട് ദുരുപയോഗം ചെയ്‌തു; മേധാ പട്കറിനെതിരെ കേസ്