ന്യൂഡെൽഹി: സാമൂഹ്യ പ്രവർത്തക മേധാ പട്കറിനും മറ്റ് 11 പേർക്കുമെതിരെ കേസ്. മധ്യപ്രദേശ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സമാഹരിച്ച സംഭാവനത്തുക ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് കേസ്. മേധാ പട്കർ ട്രസ്‌റ്റിയായ ‘നർമദാ നവനിർമാൺ അഭിയാന്റെ’ നേതൃത്വത്തിൽ സമാഹരിച്ച ഫണ്ട് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നും ആരോപണമുണ്ട്.
പ്രീതം രാജ് ബഡോലെ എന്നയാളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. മധ്യപ്രദേശിലെ ബർവാനി ജില്ലയിലാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. മധ്യപ്രദേശിലേയും മഹാരാഷ്‌ട്രയിലെയും ആദിവാസി കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി പ്രവർത്തിക്കുന്ന ഒരു സാമൂഹ്യ പ്രവർത്തകയായ ചമഞ്ഞ് മേധാ പട്കർ ജനങ്ങളെ വഴിതെറ്റിക്കുകയായിരുന്നു എന്ന് പരാതിയിൽ ആരോപിക്കുന്നു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ മേധാ പട്കർ തള്ളി. വിഷയത്തിൽ പോലീസ് തനിക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകാൻ താൻ തയ്യാറാണെന്നും മേധാ പട്കർ വ്യക്‌തമാക്കി. ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് ബിജെപിയുടെ വിദ്യാർഥി സംഘടനയിലെ അംഗമാണെന്നും അവർ ചൂണ്ടിക്കാട്ടി. പാവങ്ങൾക്ക് ഉപജീവനോപാധി ഒരുക്കുന്നതിനാണ് ട്രസ്‌റ്റ് പണം ഉപയോഗിക്കുന്നത്. ഇത്തരം ആരോപണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. സിഎസ്‌ആർ ഫണ്ടുകൾ ഞങ്ങൾ സ്വീകരിക്കില്ലെന്നും മേധ വ്യക്‌തമാക്കി.
ട്രസ്‌റ്റിന്റെ സാമ്പത്തിക നില സംബന്ധിച്ച കാര്യങ്ങൾ വ്യക്‌തമാക്കുന്ന ഓഡിറ്റ് റിപ്പോർട് ഹാജരാക്കാൻ തയ്യാറാണ്. വിദേശപണം സ്വീകരിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഡെൽഹി ലെഫ്. ഗവർണറുമായി നടന്ന കേസിൽ ഞങ്ങൾക്കായിരുന്നു വിജയം. ബാങ്ക് അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുന്നുണ്ട്. മേലിലും ഇത്തരം കാര്യങ്ങളിൽ തെളിവുകൾ ഹാജരാക്കാൻ തയ്യാറാണെന്നും മേധ പറഞ്ഞു.
Most Read: സഹോദരന്റെ മൃതദേഹവുമായി എട്ട് വയസുകാരന്റെ കാത്തിരിപ്പ്; കരളലിയിക്കുന്ന കാഴ്‌ച