പാലക്കാട് : ജില്ലയിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽ നാളെ മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഇതോടെ ജില്ലയിലെ 2 നഗരസഭകളിലും, 29 പഞ്ചായത്തുകളിലും നാളെ മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. കൂടാതെ ജില്ലയിലെ 89 തദ്ദേശ സ്‌ഥാപനങ്ങളിലായി 915 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി മാറും. ലോക്ക്ഡൗൺ ഇളവുകൾ ഇവിടെ ബാധകമല്ല.
പട്ടാമ്പി, മണ്ണാർക്കാട് എന്നീ നഗരസഭകളിലും, ചളവറ, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല, കൊപ്പം, മുതുതല, തിരുവേഗപ്പുറ, വിളയൂർ, കുലുക്കല്ലൂർ, ഓങ്ങല്ലൂർ, വല്ലപ്പുഴ, വെള്ളിനേഴി, ഷോളയൂർ, അമ്പലപ്പാറ, മങ്കര, കോങ്ങാട്, കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി, തേങ്കുറിശ്ശി, കാവശ്ശേരി, മേലാർകോട്, എലവഞ്ചേരി, കൊടുവായൂർ, പല്ലശ്ശന, പുതുനഗരം, എലപ്പുള്ളി, മരുതറോഡ്, പിരായിരി എന്നീ പഞ്ചായത്തുകളിലുമാണ് നാളെ മുതൽ കർശന നിയന്ത്രണം.
നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ 2 മണി വരെ മാത്രമേ തുറക്കുകയുള്ളൂ. അതിർത്തികൾ അടച്ചിടും. ഇവിടെ നിന്നും പുറത്തേക്ക് പോകാനും അകത്തേക്ക് പ്രവേശിക്കാനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാകുക. അവശ്യ സേവനങ്ങൾക്കും ആശുപത്രി യാത്രകൾക്കുമല്ലാതെ ജനങ്ങൾ പുറത്തിറങ്ങുന്നത് തടയുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : മഞ്ചേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കും