വയനാട്: സുൽത്താൻ ബത്തേരി നഗരസഭക്ക് കീഴിൽ നടന്ന സെമിനാറിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. സെമിനാറിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവരിൽ നിരവധി പേർക്ക് ഛർദിയും വയറിളക്കവും അനുഭവപെട്ടതോടെയാണ് വിഷയം പുറത്തറിഞ്ഞത്. ബുധനാഴ്‌ച നടന്ന സെമിനാറിൽ 250 ഓളം പേർ പങ്കെടുത്തതായാണ് വിവരം. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്‌ഥതകൾ ഉണ്ടായത്.
ചിലർക്ക് വ്യാഴാഴ്‌ച മുതലാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ട് തുടങ്ങിയത്. എന്നാൽ, ഇന്നലെയും അസ്വസ്‌ഥതകൾ അനുഭവപെട്ടവർ ഉണ്ട്. സെമിനാറിൽ രാവിലെ ചായയും പലഹാരവും വിതരണം ചെയ്‌തിരുന്നു. ഉച്ചയ്‌ക്ക് ചോറിനൊപ്പം സാമ്പാറും മീൻ കറിയും ആണ് ഉണ്ടായത്. ഇത് കഴിച്ചവരിൽ പലർക്കും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്.
ഏതാനും പേർ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് നഗരസഭ. സംസ്‌ഥാന സർക്കാരിന്റെ നിർദ്ദേശാനുസരണം മുനിസിപ്പാലിറ്റി പരിധിയിലെ അതിദരിദ്രരെ കണ്ടെത്താൻ നടത്തുന്ന സർവേയുടെ ഭാഗമായാണ് ടൗൺ ഹാളിൽ ബുധനാഴ്‌ച സെമിനാർ നടത്തിയത്.
Most Read: ഗാർഹിക പീഡന പരാതി; കേസെടുക്കാൻ പോലീസിന് വിമുഖത; യുവതി രംഗത്ത്