കാസർഗോഡ്: ഗാർഹിക പീഡനത്തെക്കുറിച്ച് പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് കാലതാമസം വരുത്തിയെന്ന ആരോപണവുമായി യുവതി രംഗത്ത്. പയ്യന്നൂർ സ്വദേശിനി സഹനയാണ് കാസർഗോഡ് പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗാർഹിക പീഡനത്തെ കുറിച്ച് കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്കായിരുന്നു യുവതി പരാതി നൽകിയത്. എന്നാൽ, പരാതി നൽകി 44 ദിവസത്തിന് ശേഷമാണ് പോലീസ് കേസെടുത്തതെന്ന് സഹന പറയുന്നു.
ഒക്‌ടോബർ 13ന് ആണ് സഹന കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ഗാർഹിക പീഡന പരാതി നൽകുന്നത്. തുടർന്ന്, ഇന്നലെയാണ് പോലീസ് കേസെടുത്തത്. ഭർത്താവ് നീലേശ്വരം പള്ളിക്കര സ്വദേശി മനോജ് മണിയേരി, ഭർത്താവിന്റെ മാതാപിതാക്കളായ സുകുമാരൻ, ശ്യാമള, സഹോദരി സ്‌മിത എന്നിവർക്കെതിരെ ആയിരുന്നു പരാതി നൽകിയത്. സ്‌ത്രീധനം ആവശ്യപ്പെട്ട് ഇവർ നിരന്തരം പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതിയിൽ പറയുന്നത്.
ഭിന്നശേഷിക്കാരനായ ഒമ്പത് വയസുള്ള മകനുമൊത്ത് സഹന ഇപ്പോൾ പയ്യന്നൂരിലെ ഒരു വാടകവീട്ടിലാണ് താമസം. സഹനയുടെ അച്‌ഛനും അമ്മയും ജീവിച്ചിരിപ്പില്ല. അതേസമയം, പരാതി ഒത്തുതീർപ്പാക്കാൻ നീലേശ്വരം എസ്‌ഐ സമ്മർദ്ദം ചെലുത്തിയതായും സഹന ആരോപിക്കുന്നു. കൂടാതെ, നീലേശ്വരത്തെ സിപിഎം നേതാക്കൾ ഇടപെട്ട് പോലീസിൽ നൽകിയ പരാതി മരവിപ്പിച്ചെന്നും യുവതി പറയുന്നു.
Most Read: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മോഫിയയുടെ വീട് സന്ദർശിക്കും