റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊല്ലം പുനലൂര്‍ സ്വദേശി നവാസ് ജമാല്‍ (48) ആണ് മരിച്ചതെന്ന് സ്‌ഥിരീകരിച്ചു. സാമൂഹിക പ്രവര്‍ത്തകനായ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചത്.
മരിച്ചയാളുടെ ഇഖാമ പരിശോധിച്ചതില്‍ നിന്ന് ഇന്ത്യക്കാരനാണെന്ന് മനസിലാക്കിയതോടെ ദമാം വെസ്‌റ്റ് പോലീസ് സ്‌റ്റേഷൻ മേധാവി, സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തെ ബന്ധപ്പെടുകയായിരുന്നു. മലയാളിയാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ജവാസാത്തുമായി ബന്ധപ്പെട്ട് പാസ്‍പോര്‍ട്ട് നമ്പര്‍ ശേഖരിക്കുകയും ഈ നമ്പര്‍ ഉപയോഗിച്ച് ഇന്ത്യൻ എംബസിയില്‍ നിന്ന് നാട്ടിലെ വിലാസം കണ്ടെത്തുകയുമായിരുന്നു. ഫോട്ടോ കൂടി ശേഖരിച്ച് പുനലൂര്‍ പോലീസുമായും മറ്റും ബന്ധപ്പെട്ടെങ്കിലും കൂടുതൽ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.
തുടർന്ന് നാട്ടിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയും പ്രദേശത്തെ പ്രമുഖരുമായി ബന്ധപ്പെടുകയും ചെയ്‍തു. ഇതിനിടെയാണ് നാട്ടിൽ നിന്ന് പഞ്ചായത്ത് മെമ്പർ വിനയനും റിയാദിൽ നിന്ന് ഷാജഹാൻ എന്ന നാട്ടുകാരനും നാസ് വക്കത്തെ ബന്ധപ്പെട്ടത്. തുടർന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്‌റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടികൾക്ക് ശേഷം വീട്ടുകാരുടെ തീരുമാനമനുസരിച്ച് മൃതദേഹം സംസ്‍കരിക്കുമെന്ന് നാസ് വക്കം പറഞ്ഞു.
ഷീജയാണ് നവാസിന്റെ ഭാര്യ. മക്കൾ: ഷിജിന, ഷഹന. രണ്ടു മാസം മുമ്പ് ദമാമിൽ വച്ച് മൂത്ത മകളുടെ വിവാഹ നിശ്‌ചയം നടത്തിയിരുന്നു.
Also Read: കോൺഗ്രസ് പ്രശ്‌നങ്ങളിൽ ഇടപെടില്ല; പരസ്യ വിവാദങ്ങളിൽ നിന്ന് പിൻമാറി ലീഗ്