തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുമായി ബന്ധപ്പെട്ടുള്ള പരസ്യവിവാദങ്ങളിൽ നിന്ന് മുസ്‌ലിം ലീഗ് പിൻമാറി. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നും ജനകീയ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസിന്റെ പ്രശ്‌നങ്ങളിൽ ലീഗ് ഇടപെടുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ലീഗിന്റെ പ്രതികരണം.
Also Read: ഉൽസവങ്ങള്‍ ചടങ്ങുകൾ മാത്രമായി ചുരുക്കണം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്‌റ്റ് അസംബന്ധമാണെന്നും കോൺഗ്രസ് നേതൃത്വത്തെ തീരുമാനിക്കുന്നത് ആ പാർട്ടിയാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. കോൺഗ്രസിന്റെ പ്രശ്‌നങ്ങളിൽ ലീഗ് ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ‘തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചത്. സിപിഎമ്മും കോണ്‍ഗ്രസും കഴിഞ്ഞാല്‍ മികച്ച ഫലമുണ്ടാക്കിയത് ലീഗാണ്. ഇതിലുള്ള അസൂയകൊണ്ടാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ചതെന്നും കുഞ്ഞാലിക്കുട്ടി എംപി വിമർശിച്ചു.