തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇത്തവണത്തെ ഉല്‍സവങ്ങള്‍ ചടങ്ങുകളാക്കി ചുരുക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഇതിന്റെ ഭാഗമായി ഈ സീസണില്‍ വീടുകളില്‍ പറയെടുപ്പോ, ആനകളെ എഴുന്നള്ളിപ്പോ നടത്തരുതെന്ന് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.
സംസ്‌ഥാനത്ത് മണ്ഡലകാലം മുതല്‍ മേടമാസം വരെയുള്ള ആറുമാസമാണ് ഉല്‍സവകാലമായി കണക്കാക്കുന്നത്. ഈ കാലയളവിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന 1,250 ക്ഷേത്രങ്ങളിലാണ് ഉൽസവങ്ങള്‍ നടക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ചാണ് ഉൽസവം നടത്തരുതെന്ന ഉത്തരവ് ദേവസ്വം ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ആഘോഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ഇത്തവണ ഉൽസവങ്ങള്‍ ചടങ്ങുകൾ മാത്രമായി നടത്തിയാല്‍ മതിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ യോഗത്തില്‍ തീരുമാനിച്ചത്.
ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ സ്‌റ്റേജ് ഷോകളോ, അന്നദാനമോ നടത്താന്‍ പാടില്ല. കൂടാതെ ക്ഷേത്രക്കുളങ്ങളില്‍ കുളിക്കാനോ ഉല്‍സവ ഡ്യൂട്ടിക്കായി കൂടുതല്‍ ജീവനക്കാരെ ക്ഷേത്രങ്ങളില്‍ നിയമിക്കാനോ അനുവാദം ഉണ്ടായിരിക്കില്ല. ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ഉൽസവങ്ങള്‍ നടത്തുന്നതെന്ന് ഉറപ്പ് വരുത്താനായി അസിസ്‌റ്റന്‍ഡ് ദേവസ്വം കമ്മീഷണര്‍ക്കും, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തില്‍ എത്തുന്ന ഭക്‌തജനങ്ങള്‍ പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കൂടാതെ 10 വയസിന് താഴെയുള്ളവര്‍ക്കും, 65 വയസിന് മുകളില്‍ ഉള്ളവര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കില്ലെന്നും ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ വ്യക്‌തമാക്കുന്നുണ്ട്.
Read also : കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു