കാസർഗോഡ്: കെപിസിസി നിര്‍വാഹക സമിതി അംഗം പികെ ഫൈസലിന്റെ വീട്ടിന് നേരെ സ്‌റ്റീല്‍ ബോംബാക്രമണം. കഴിഞ്ഞദിവസം അര്‍ധരാത്രി 12.30 മണിയോടെയാണ് ആക്രമണം നടന്നത്. വീടിന്റെ മുകള്‍ നിലയിലെ ജനാല പടികളും ചില്ലുകളും തകര്‍ന്നു.
രണ്ടിടങ്ങളിലായി ജനാല പടികള്‍ക്ക് ദ്വാരം വീണിട്ടുണ്ട്. ചുമരിന്റെ ടൈലുകള്‍ ഇളകിത്തെറിച്ചു. ചുമരുകള്‍ക്കും ബോംബിന്റെ ചീളുകള്‍ തറച്ച് കേടുപറ്റിയിട്ടുണ്ട്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനത്തിന്റെ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. ആണികളും ബോംബിന്റെ അവശിഷ്‌ടങ്ങളും തറയില്‍ ചിതറിയ നിലയിലുണ്ട്.
പുറത്തു നിന്നും ഉഗ്രശബ്‌ദം കേട്ടുകൊണ്ടാണ് ഉറങ്ങിക്കിടന്ന തങ്ങള്‍ എഴുന്നേറ്റതെന്നും പുറത്ത് നിന്ന് പുകയും മറ്റും ഉയരുന്നത് കണ്ടതോടെ പോലീസില്‍ വിവരമറിയിക്കുകയും ഉടന്‍ തന്നെ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി എംപി വിനോദ്, ചന്തേര സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടർ പി നാരായണന്‍, എസ്ഐ മെല്‍ബിന്‍ ജോസ് തുടങ്ങിയവര്‍ പരിശോധന നടത്തി ബോംബ് ആക്രമണം ആണെന്ന് സ്‌ഥിരീകരിക്കുകയും ചെയ്‌തതായി ഫൈസല്‍ മലബാര്‍ ന്യൂസിനോട് പറഞ്ഞു.
ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് കരുതുന്നു. പടന്ന പഞ്ചായത്തില്‍ കടുത്ത മൽസരം നടന്ന 10, 12 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയതില്‍ പ്രകോപിതരായ സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് ഫൈസല്‍ പറഞ്ഞു. തങ്ങളുടെ പ്രദേശത്ത് ആദ്യമായാണ് ഇത്തരമൊരു ആക്രമണം നടക്കുന്നതെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു. ഫോറന്‍സിക് വിദഗ്‌ധര്‍, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ സ്‌ഥലം സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ ആരംഭിച്ചു. പിടി തോമസ് എംഎല്‍എ, യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ സംഭവ സ്‌ഥലം സന്ദര്‍ശിച്ചു.
Read also: യുവനടിയെ അപമാനിച്ച കേസ്; പ്രതികളെ തിരിച്ചറിഞ്ഞു