എറണാകുളം : കൊച്ചിയിലെ മാളില്‍ വച്ച് യുവനടിയെ അപമാനിച്ച യുവാക്കളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്‌തമാക്കി. മലപ്പുറം സ്വദേശികളായ ഇർഷാദ്, ആദിൽ എന്നിവരാണ് മാളിൽ വച്ച് നടിയെ അപമാനിച്ചത്. ഇരുവരും മലപ്പുറം ജില്ലയിലെ മങ്കട, കടന്നമണ്ണ സ്വദേശികളാണ്. സംഭവത്തില്‍ നടിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം പ്രതികളെ അറസ്‌റ്റ് ചെയ്യുമെന്നാണ് പോലീസ് വ്യക്‌തമാക്കിയത്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ മാളില്‍ വച്ച് രണ്ട് യുവാക്കള്‍ യുവനടിയെ അപമാനിച്ചത് വെളിപ്പെടുത്തി നടി ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തത്. ഇതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
എന്നാല്‍ നടിയെ തങ്ങള്‍ മനഃപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതികള്‍ വെളിപ്പെടുത്തിയത്. തങ്ങള്‍ ജോലിയാവശ്യത്തിനായാണ് കൊച്ചിയില്‍ എത്തിയതെന്നും, മാളില്‍ വച്ച് അബദ്ധത്തില്‍ കൈ തട്ടിയതാകാമെന്നും അവര്‍ പറഞ്ഞു. നടിയെ മാളില്‍ വച്ച് കണ്ടപ്പോള്‍ അടുത്തുപോയി സംസാരിച്ചെന്ന് സമ്മതിച്ച യുവാക്കള്‍, മനഃപൂര്‍വ്വം നടിയെ പിന്തുടരുകയോ, അപമാനിക്കാന്‍ ശ്രമിക്കുകയോ ചെയ്‌തിട്ടില്ലെന്നും വെളിപ്പെടുത്തി.
തങ്ങള്‍ അറിഞ്ഞുകൊണ്ട് നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല, ഇനി എന്തെങ്കിലും മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെകില്‍ തങ്ങള്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും യുവാക്കള്‍ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെ സംഭവം വിവാദമായതോടെ ഇരുവരും പെരിന്തല്‍മണ്ണയിലെ അഭിഭാഷകനെ കാണാന്‍ പോയിരുന്നു. തുടര്‍ന്ന് അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് ഒളിവില്‍ പോയത്. സംഭവം നടന്ന ശേഷം നടി ഇക്കാര്യം ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. ശേഷം കളമശ്ശേരി പോലീസ് അന്വേഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
Read also : ബെഞ്ചമിൻ നെതന്യാഹു കോവിഡ് വാക്‌സിൻ സ്വീകരിച്ചു