തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം നോവലിസ്‌റ്റ് സക്കറിയക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് സക്കറിയക്ക് പുരസ്‌കാരം നല്‍കിയത്.
എഴുത്തച്ഛനെപ്പോലെ സർഗാത്‌മക ഇടപെടലിലൂടെ സമൂഹത്തെ നവീകരിക്കുകയാണ് സക്കറിയ ചെയ്‌തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ ഇന്ത്യയിൽ കേരളത്തിന്റെ ഭരണകൂടത്തിന് വലിയ പ്രസക്‌തിയുണ്ട്. മതത്തിന് അടിമപ്പെടാത്ത ഭരണകൂടം എന്ന നിലയിൽ ഇടതുപക്ഷ ഭരണത്തിൽ പ്രതീക്ഷയുണ്ടെന്നും അതാണ് താൻ പുരസ്‍കാരം സ്വീകരിക്കുന്നതെന്നും സക്കറിയ പറഞ്ഞു.
ചെറുകഥാകൃത്തും നോവലിസ്‌റ്റുമായ സക്കറിയക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സലാം അമേരിക്ക, ഒരിടത്ത്, ആര്‍ക്കറിയാം, എന്തുണ്ടു വിശേഷം പീലാത്തോസേ, സക്കറിയ കഥകള്‍, ഇഷ്‌ടികയും ആശാരിയും, ജോസഫ് ഒരു പുരോഹിതന്‍, ഒരു ആഫ്രിക്കന്‍ യാത്ര എന്നിവയാണ് സക്കറിയയുടെ പ്രധാന കൃതികള്‍.
കേരള സാഹിത്യ അക്കാഡമി അവാർഡ് (ഒരിടത്ത്)1979, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (സഖറിയയുടെ ചെറുകഥകൾ), 2004, ഒവി വിജയൻ പുരസ്‌കാരം (അൽഫോൻസാമ്മയുടെ മരണവും ശവസംസ്‌കാരവും) 2012, കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്‌ട അംഗത്വം– 2013 എന്നീ അംഗീകാരങ്ങൾക്കും സക്കറിയ അർഹനായിട്ടുണ്ട്.
Also Read: മാസ്‌റ്റർ ആമസോൺ പ്രൈമിൽ എത്തുന്നു; റിലീസ് 29ന്