ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് ബാധിച്ച് രക്ഷിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി സുപ്രീം കോടതി. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശങ്ങൾ പാലിക്കാൻ സംസ്‌ഥാനങ്ങൾ തയ്യാറാകണമെന്നും, അനാഥരായ കുട്ടികളുടെ വിവരങ്ങൾ അതാത് ജില്ലാ ഭരണകൂടം നൽകണമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
രാജ്യത്ത് നിലവിൽ 577 കുട്ടികളാണ് കോവിഡിനെ തുടർന്ന് മാതാപിതാക്കളെ നഷ്‌ടപ്പെട്ട് അനാഥരായതെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി വ്യക്‌തമാക്കി. ഈ വർഷം ഏപ്രിൽ 1ആം തീയതി മുതൽ മെയ് 25ആം തീയതി വരെയുള്ള കണക്കുകൾ പ്രകാരമാണിത്. രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും റിപ്പോർടുകൾ അടിസ്‌ഥാനമാക്കിയുള്ള കണക്കുകളാണിതെന്നും, ഈ കുട്ടികളുടെ കാര്യത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്‌തമാക്കി.
കേരളത്തിലെ കണക്കുകൾ പ്രകാരം കോവിഡിനെ തുടർന്ന് അനാഥരായ 18 വയസിൽ താഴെയുള്ള 9 കുട്ടികളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഇവർക്ക് അടിയന്തിരമായി 3 ലക്ഷം രൂപയും, 18 വയസ് പൂർത്തിയാകുന്നത് വരെ പ്രതിമാസം 2000 രൂപയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കിയിരുന്നു. കൂടാതെ ബിരുദതലം വരെ ഇവരുടെ വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Read also : വേനൽമഴ; ഇടുക്കി- മുല്ലപ്പെരിയാർ അണക്കെട്ടുകൾ സംബന്ധിച്ച് ആശങ്ക വേണ്ട; കളക്‌ടർ