തൊടുപുഴ: വേനൽമഴ ശക്‌തമാകുന്ന സാഹചര്യത്തിലും ഇടുക്കി- മുല്ലപ്പെരിയാർ അണക്കെട്ടുകൾ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടുക്കി ഡാമിൽ രണ്ടടി വെള്ളം കുറവാണ്. കേന്ദ്ര ജലകമ്മീഷന്റെ റൂൾ കർവ് അനുസരിച്ച് ഡാമുകളിലെ സ്‌ഥിതി കൃത്യമായി നിരീക്ഷിച്ച് വരികയാണെന്നും ജില്ലാ കളക്‌ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇടുക്കി അണക്കെട്ടിൽ 2338.98 അടി വെള്ളമാണ് ഇപ്പോഴുള്ളത്. അതായത് സംഭരണ ശേഷിയുടെ 35 ശതമാനം. കഴിഞ്ഞ വർഷം ഇതേസമയത്ത് 2,340 അടി വെള്ളമാണ് ഉണ്ടായിരുന്നത്. കാലവർഷം കനത്താലും ഉടൻ ഡാം തുറക്കേണ്ട സാഹചര്യം വരില്ലെന്നാണ് കെഎസ്‌ഇബിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും വിലയിരുത്തൽ. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 2403 അടിയാണ്.
ജലനിരപ്പ് ഉയർന്നെങ്കിലും മുല്ലപ്പെരിയാറിലും നിലവിൽ ആശങ്ക വേണ്ട. 131 അടി വെള്ളമാണ് അണക്കെട്ടിൽ ഇപ്പോഴുള്ളത്. 142 അടിയാണ് മുല്ലപ്പെരിയാറിലെ സുപ്രീംകോടതി അനുവദിച്ച പരമാവധി സംഭരണ ശേഷി.
കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാനുള്ള സൗകര്യം ചെയ്‌തിട്ടുണ്ടെന്നും കളക്‌ടർ വ്യക്‌തമാക്കി. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് മൂന്ന് തരത്തിലുള്ള ക്യാംപുകളാണ് സജ്‌ജമാക്കുക. രോഗികൾ, നിരീക്ഷണത്തിൽ കഴിയുന്നവർ, രോഗമില്ലാത്തവർ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ക്യാംപിലേക്ക് വരാൻ താൽപര്യം ഇല്ലാത്തവർക്ക് ബന്ധുവീടുകളിലേക്ക് മാറാനുള്ള സൗകര്യവും ഒരുക്കുമെന്ന് കളക്‌ടർ പറഞ്ഞു.
Also Read: ലക്ഷദ്വീപിലെ കോവിഡ് പ്രോട്ടോക്കോള്‍ പരിഷ്‌കാരം ചോദ്യം ചെയ്‌തുള്ള ഹരജി തള്ളി ഹൈക്കോടതി