ഇടുക്കി: നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കേണ്ടെന്ന് തീരുമാനം. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കൻഡിൽ 25 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. ഞായറാഴ്‌ച ഉച്ചക്ക് ശേഷം ആരംഭിച്ച മഴ ഇന്നലെയും തുടർന്നതോടെയാണ് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നത്. എന്നാൽ ഇന്ന് രാവിലെയോടെ മഴക്ക് അൽപ്പം ശമനമായി.
ജലനിരപ്പ് 138 അടി പിന്നിട്ടതോടെ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കുമെന്നാണ് തമിഴ്‌നാട് കേരളത്തിന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയത്. 138.25 അടിയായിരുന്നു ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ ജലനിരപ്പ്. എന്നാൽ, രാവിലെയോടെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. അണക്കെട്ടിലെ അനുവദനീയമായ സംഭരണ ശേഷി 142 അടിയാണ്.
എന്നാൽ, 136ന് ശേഷം എപ്പോൾ വേണമെങ്കിലും സ്‌പിൽവേയിലൂടെ ഷട്ടറുകൾ തുറക്കാൻ കഴിയും. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് ആറുമുതൽ 13 വരെ മുല്ലപ്പെരിയാർ അനക്കട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ തുറന്നിരുന്നു. 2021 നവംബർ 19 മുതൽ ഡിസംബർ 21 വരെയും സ്‌പിൽവേ ഷട്ടറുകളിലൂടെ പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു. കേരളത്തിൽ മഴ കുറഞ്ഞെങ്കിലും അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്തോട് ചേർന്നുള്ള തമിഴ്‌നാട് മേഖലയിൽ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്