കൊച്ചി: ലക്ഷദ്വീപിലെ കോവിഡ് പ്രോട്ടോക്കോള്‍ പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്.
14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ ദ്വീപിലേക്ക് വരാവൂ എന്ന വ്യവസ്‌ഥ എടുത്തുകളഞ്ഞതിന് എതിരെയായിരുന്നു ദ്വീപ് നിവാസികളുടെ ഹരജി. അഡ്‌മിനിസ്ട്രേറ്ററുടെ ഈ പരിഷ്‌കാരം രോഗവ്യാപനം വർധിപ്പിച്ചെന്നായിരുന്നു ഹരജിയിലെ പ്രധാന വാദം. എന്നാൽ വാദത്തിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രോട്ടോക്കോളില്‍ വരുത്തിയ പരിഷ്‌കാരങ്ങളല്ല രോഗ വ്യാപനത്തിന് കാരണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം അംഗീകരിച്ചു.
നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഹരജി തളളിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് ലക്ഷദ്വീപില്‍ കോവിഡ് പ്രോട്ടോക്കോൾ പുതുക്കിയത്.
അതേസമയം ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ഭരണ പരിഷ്‌കാരങ്ങളില്‍ നിലപാട് അറിയിക്കാൻ ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്‌ചക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ലക്ഷദ്വീപിലെ അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ കോടതി സ്‌റ്റേ ചെയ്‌തിരുന്നില്ല.
നിലവിലെ ഭരണ പരിഷ്‌കാരങ്ങള്‍ പലതും ദ്വീപിന്റെ പാരമ്പര്യ -സാംസ്‌കാരിക തനിമയ്‌ക്ക് കോട്ടം വരുത്തുന്നതാണെന്നും കരട് നിയമത്തിലെ പല വ്യവസ്‌ഥകളും ഭൂവിനിയോഗം, ഭൂമി കൈവശം വയ്‌ക്കല്‍ എന്നിവയിലടക്കം നിയമവിരുദ്ധമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുവാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഹരജിക്കാര്‍ ആരോപിക്കുന്നു.
എന്നാൽ വിവാദ ഉത്തരവുകൾ നയപരമായ വിഷയമാണെന്ന് വ്യക്‌തമാക്കിയ ഹൈക്കോടതി വിഷയത്തിൽ വിശദീകരണം നൽകുന്നതിന് കേന്ദ്രത്തിനും ലക്ഷദ്വീപ് ഭരണകൂടത്തിനും രണ്ടാഴ്‌ചത്തെ സമയം അനുവദിക്കുകയായിരുന്നു. വിശദീകരണം നൽകുന്നത് വരെ വിവാദ ഉത്തരവുകൾ സ്‌റ്റേ ചെയ്യണമെന്ന ഹരജിക്കാരന്റെ ആവശ്യവും കോടതി തള്ളിയിരുന്നു.
Read Also: എംപിമാരുടെ വികസന ഫണ്ട് ഉടന്‍ അനുവദിക്കണം; അധിര്‍ രഞ്‍ജന്‍ ചൗധരി