കൊച്ചി: ലക്ഷദ്വീപിൽ ഏർപ്പെടുത്തിയ പുതിയ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി തള്ളി. ഡയറി ഫാം അടച്ചു പൂട്ടൽ, സ്‌കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം എന്നീ പരിഷ്‌കാരങ്ങൾ ചോദ്യം ചെയ്‌തുള്ള ഹരജിയാണ് തള്ളിയത്. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്. ഭരണ പരിഷ്‌കാരം നയപരമായ തീരുമാനം ആണെന്നും, അതിൽ ഇടപെടാൻ കോടതിക്ക് അനുമതിയില്ലെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്.
ദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളും ഉത്തരവുകളും നിയമവിരുദ്ധമാണെന്ന് വ്യക്‌തമാക്കി നിരവധി ഹരജികളാണ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. നഷ്‌ടം സഹിച്ച് ഡയറി ഫാം നടത്താനാകില്ലെന്നും, സ്‌കൂളുകളിൽ പോഷകാഹാരം ലഭിക്കുന്ന ഭക്ഷണം നല്‍കണമെന്നും മാത്രമാണ് നിർദ്ദേശിച്ചിട്ടുള്ളത് എന്നും, ബീഫ് തന്നെ വേണമെന്ന് നിർബന്ധമില്ലെന്നുമാണ് ഭരണകൂടം കോടതിയിൽ വ്യക്‌തമാക്കിയത്. ഇത് കോടതി അംഗീകരിക്കുകയും ചെയ്‌തു.
ദ്വീപിന്റെ സാംസ്‌കാരിക, പാരമ്പര്യ തനിമക്ക് കോട്ടം വരുത്തുന്ന രീതിയിലാണ് ഭരണ പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുള്ളതെന്ന് വ്യക്‌തമാക്കി സമർപ്പിച്ച ഹരജി ഹൈക്കോടതി നേരത്തെ തന്നെ തള്ളിയിരുന്നു. കൂടാതെ ലക്ഷദ്വീപ് ഭരണകൂടം തയാറാക്കിയ കോവിഡ് എസ്ഒപി, താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടൽ, ഡയറി ഫാമുകളുടെ അടച്ചു പൂട്ടൽ എന്നിവയ്‌ക്കെതിരായ ഹരജികളും കോടതി തള്ളിയിരുന്നു.