കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി ഫാർമസിയിൽ സംഭവിച്ച വീഴ്‌ചയിൽ വീണ്ടും ഇടപെട്ട് മനുഷ്യവകാശ കമ്മീഷൻ. 2018 മാർച്ച് ആറിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഒപിയിലെ ഡോക്‌ടർ എഴുതിയ മരുന്ന് കഴിച്ച് അപ്‌ളാസ്‌റ്റിക് അനീമിയ എന്ന അപൂർവ രോഗമുള്ള 43 കാരിക്ക് മുടി കൊഴിഞ്ഞതായി ബന്ധപ്പെട്ട് യുവതിയുടെ അമ്മ കൽപ്പറ്റ പള്ളിക്കുന്ന് സ്വദേശിനി ഒപി രോഹിണി കമ്മീഷനിൽ സമർപ്പിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ് കമ്മീഷൻ വീണ്ടും ഇടപെട്ടത്.
വീഴ്‌ച പരിശോധിച്ച് ഇരകൾക്ക് ആശ്വാസം നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ ഉടൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിനെതിരെ നിയമാനുസരണം നടപടി എടുക്കുമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. ഒക്‌ടോബർ 26 നകം പരാതി പരിഹരിച്ച് ശേഷം നടപടികൾ രേഖാമൂലം അറിയിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. അനീമിയ രോഗിക്ക് ഒരിക്കലും നൽകാൻ പാടില്ലാത്ത മരുന്ന് നൽകിയതാണ് വില്ലനായത്.
മെഡിക്കൽ കോളേജിലെ ഫാർമസിസ്‌റ്റ് നൽകിയ മരുന്ന് മാറിയതാകാമെന്നാണ് കണ്ടെത്തിയത്. ആശുപത്രി സൂപ്രണ്ടിന് യുവതിയുടെ അമ്മ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ആക്ഷേപം ഉണ്ട്. ഫാർമസിയിലെ വീഴ്‌ചയെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷൻ 2018 ജൂലൈയിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറോട് ആവശ്യപ്പട്ടിരുന്നു. എന്നാൽ, റിപ്പോർട് സമർപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡയറക്‌ടർക്കെതിരെ നടപടി എടുക്കുമെന്ന് കമ്മിഷൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Read Also: പ്ളാറ്റ് ഫോം ടിക്കറ്റ് നിരക്ക്; ജീവനക്കാരെയും യാത്രക്കാരെയും വെട്ടിലാക്കി റെയിൽവേയുടെ പരീക്ഷണം