ബെംഗളൂരു: പ്രശസ്‌ത സാഹിത്യ നിരൂപകന്‍ ജി.എസ്.അമൂര്‍ (95) നിര്യാതനായി. തിങ്കളാഴ്‌ച രാവിലെ ബെംഗളൂരുവിലെ വസതിയില്‍ വെച്ചായിരുന്നു മരണം. വര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു.
സാഹിത്യ നിരൂപണത്തിലെ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) കഴിഞ്ഞ ആഴ്‌ച ജി. എസ്. അമൂറിന് ഈ വര്‍ഷത്തെ ന്രുപതുങ്ക അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ അവാര്‍ഡ് സമര്‍പ്പണത്തിന് മുന്‍പേയാണ് അദ്ദേഹത്തിന്റെ കാലയവനികക്ക് പിന്നിലേക്കുള്ള മടക്കം.
1925 ല്‍ ധാര്‍വാഡ് ജില്ലയിലെ ബോമനഹള്ളിയില്‍ ജനിച്ച ജി എസ് അമൂര്‍ കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും വിവിധ സര്‍വകലാശാലകളില്‍ ഇംഗ്ലീഷ് പ്രൊഫസറായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രശസ്‌ത വിമര്‍ശകരില്‍ ഒരാളായ അദ്ദേഹം ആര്‍ കെ നാരായണന്റെയും രാജാ റാവുവിന്റെയും രചനകളെക്കുറിച്ച് ധാരാളം എഴുതിയിരുന്നു.
കന്നഡ ഭാഷയിലും ഇദ്ദേഹം ധാരാളം എഴുതിയിരുന്നു. തന്റെ അവസാന നാളുകളില്‍ കന്നഡ സാഹിത്യത്തെക്കുറിച്ച് കന്നഡ ഭാഷയില്‍ തന്നെ ധാരാളം എഴുതിയിരുന്ന ജി എസ് അമൂറിനെ കന്നഡയിലെ മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളായാണ് കണക്കാക്കുന്നത്. എല്ലാത്തരം സാഹിത്യ രചനകള്‍ക്കും നിരൂപണം എഴുതാറുണ്ട് എന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.
കന്നഡ സാഹിത്യത്തിന് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ജി എസ് അമൂര്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന് എഴുത്തുകാരനും നിരൂപകനുമായ കെ. മരുലസിദ്ദപ്പ പറഞ്ഞു.
ജി എസ് അമൂറിന്റെ രചനകള്‍ക്ക് ഇന്നും വായനക്കാര്‍ ഏറെയാണ്. ഡി. ആര്‍. ബെന്ദ്രെയുടെ കവിതകളുടെ നിരൂപണവും, ശ്രീ.എ.എന്‍. കൃഷ്ണാരായണയുടെ രചനകളുടെ നിരൂപണവുമെല്ലാം ഇവയില്‍ ചിലത് മാത്രമാണ്. കന്നഡ നോവലിന്റെ പരിണാമത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികള്‍ക്കും ഇന്നും ഏറെ വായനക്കാരുണ്ട്.
1996 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 2006ല്‍ കന്നഡ ഭാഷയിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ പമ്പ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Read Also: വൈത്തിരിയിലേത് വ്യാജ ഏറ്റുമുട്ടല്‍: ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്