കല്‍പ്പറ്റ: വൈത്തിരിയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി. ജലീലിന്റെ മരണത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. ഇതോടെ ഏറ്റുമുട്ടലിനിടയിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്ന പോലീസ് വാദം പൊളിയുകയാണ്.
ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം ജലീലിന്റെ കയ്യിലുണ്ടായിരുന്നത് എസ്.ബി.ബി.എല്‍ റൈഫിളാണ്. എന്നാല്‍ ഈ തോക്കില്‍ നിന്നും വെടിയുതിര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജലീല്‍ വെടി വെച്ചിരുന്നുവെങ്കില്‍ വലതു കയ്യില്‍ വെടിമരുന്നിന്റെ അവശിഷ്ടം കാണുമായിരുന്നു.എന്നാല്‍ ഇത് കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇടം കയ്യില്‍ ലെഡിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പോലീസ് ഹാജരാക്കിയ സര്‍വീസ് പിസ്റ്റലുകളില്‍ നിന്നും വെടിയുതിര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2019 മാര്‍ച്ച് 7നാണ് വയനാട് ലക്കിടിയിടെ ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് ജലീല്‍ കൊല്ലപ്പെട്ടത്. പണപ്പിരിവിന് തോക്കുമായെത്തിയ ജലീല്‍ വെടിവെച്ചപ്പോള്‍ പോലീസ് തിരിച്ചും വെടിയുതിര്‍ത്തുവെന്നാണ് പോലീസിന്റെ നിലപാട്. ജലീലിനെ ബോധപൂര്‍വം വെടിവെച്ച് കൊന്നതാണെന്ന് ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിച്ചിരുന്നു.
Read also: കാർഷിക നിയമം കർഷകർക്കുള്ള വധശിക്ഷ; രാഹുൽ ഗാന്ധി