ന്യൂ ഡെൽഹി: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമം കർഷകർക്കുള്ള വധശിക്ഷയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. കാർഷിക നിയമം രാജ്യസഭയിൽ വോട്ടിനിടാതിരുന്നത് എംപിമാർ ഇരിപ്പിടത്തിൽ ഇല്ലാതിരുന്നതു കൊണ്ടാണെന്ന കേന്ദ്ര വാദം ഖണ്ഡിച്ച് ദേശീയ മാദ്ധ്യമം നൽകിയ റിപ്പോർട്ട് ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
“കാർഷിക നിയമങ്ങൾ നമ്മുടെ കർഷകർക്കുള്ള വധശിക്ഷയാണ്. അവരുടെ ശബ്ദം പാർലമെന്റിനകത്തും പുറത്തും അടിച്ചമർത്തപ്പെട്ടു. ഇന്ത്യയിലെ ജനാധിപത്യം മരിച്ചുവെന്നതിന്റെ തെളിവ് ഇതാ,” – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
The agriculture laws are a death sentence to our farmers. Their voice is crushed in Parliament and outside.
Here is proof that democracy in India is dead. pic.twitter.com/MC4BIFtZiA
— Rahul Gandhi (@RahulGandhi) September 28, 2020
ഇന്നലെ ദേശീയ മാദ്ധ്യമമായ എൻഡിടിവിയാണ് കാർഷിക ബിൽ രാജ്യസഭയിൽ എത്തിയപ്പോൾ ഉള്ള സഭാ നടപടികളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കാർഷിക ബിൽ വോട്ടിനിടാൻ ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷം സീറ്റിൽ തന്നെ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു വീഡിയോ. കാർഷിക ബിൽ സെലക്ട് കമ്മിറ്റിക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്ന മൂന്ന് എംപിമാരിൽ രണ്ട് പേർ ഇരിപ്പിടത്തിൽ തന്നെ ഉണ്ടായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു.
Related News: കോൺഗ്രസിന്റെ നാടകമാണ് കർഷക പ്രതിഷേധം; പ്രകാശ് ജാവദേക്കർ
ഉച്ചക്ക് 1.10ന് ഉള്ള വീഡിയോ ദൃശ്യങ്ങളിൽ, ബിൽ സെലക്ട് കമ്മിറ്റിക്കു വിടുന്ന കാര്യത്തിൽ പ്രമേയം കൊണ്ടുവന്ന ഡിഎംകെ എംപി തിരിച്ചി ശിവ ഈസമയം തന്റെ ഇരിപ്പിടത്തിൽ തന്നെ ഉണ്ടായിരുന്നു. അതിനു ശേഷം കേരളത്തിൽ നിന്നുള്ള സിപിഎം എംപി കെകെ രാഗേഷിന്റെ പ്രമേയമാണ് ഉപാദ്ധ്യക്ഷന്റെ മുമ്പിലെത്തിയത്. 1.11നായിരുന്നു കെകെ രാഗേഷ് പ്രമേയം കൊണ്ടുവന്നത്. ആ സമയം അദ്ദേഹം തന്റെ 92-ാം ഇരിപ്പിടത്തിൽ തന്നെ ഉള്ളതായി വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, ഈ പ്രമേയവും എംപി ഇരിപ്പിടത്തിൽ ഇല്ലെന്ന് പറഞ്ഞ് ശബ്ദവോട്ടോടെ തള്ളുകയായിരുന്നു എന്നായിരുന്നു എൻഡിടിവിയുടെ റിപ്പോർട്ട്.
എന്നാൽ വാർത്ത തള്ളി രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവൻഷ് സിംഗ് രംഗത്തെത്തി. “ഭരണഘടനാപരമായ സ്ഥാനത്താണ് ഞാൻ ഇരിക്കുന്നത്. അതിനാൽ ഔദ്യോഗികമായി ഒരു മറുപടി പുറപ്പെടുവിക്കാൻ കഴിയില്ല. ഞാൻ ഈ വസ്തുതകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയും വിധിന്യായത്തിനായി നിങ്ങളുടെ മനസാക്ഷിക്ക് വിട്ടു നൽകുകയും ചെയ്യുന്നു,”- എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Kerala News: ഇരട്ടകുട്ടികളുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെകെ ശൈലജ
“തന്റെ പ്രമേയവും ഭേദഗതിയും നീക്കാൻ (രാഗേഷിനെ) വിളിച്ചതിന് ശേഷം ഞാൻ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിലേക്ക് നോക്കുന്നത് വീഡിയോയിൽ കാണാം, പക്ഷേ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല ”- തന്റെ രാജ്യസഭാ നടപടികളുമായി ബന്ധപ്പെട്ട വീഡിയോകളെ ദൃശ്യങ്ങളെ പരാമർശിച്ച് ഹരിവൻഷ് സിംഗ് പറഞ്ഞു.