തിരുവനന്തപുരം: ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കോഴിക്കോട്ട് ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. സംഭവത്തിൽ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു. വേദനാജനകമായ സംഭവമാണിതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കോവിഡിന്റെ പേരുപറഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെ അഞ്ച് ആശുപത്രികളാണ് ഗർഭിണിക്ക് ചികിത്സ നിഷേധിച്ചത്. യുവതി നേരത്തെ കോവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും പിന്നീട് രോഗമുക്‌തി നേടിയിരുന്നു. എന്നാൽ, ഇത് മുഖവിലക്കെടുക്കാതെ ആണ് ആശുപത്രികൾ യുവതിക്ക് ചികിത്സ നിഷേധിച്ചത്.
മലപ്പുറം കിഴിശേരിയിലെ സഹലക്കാണ് ചികിത്സ നിഷേധിച്ചത്. ഇതേ തുടർന്ന് യുവതിയുടെ ഇരട്ടക്കുട്ടികൾ പ്രസവത്തിനിടെ മരിച്ചു. മാദ്ധ്യമ പ്രവർത്തകൻ കിഴിശ്ശേരി എൻസി ഷെരീഫിന്റെ ഭാര്യയാണ് സഹല. സ്വകാര്യ ആശുപത്രികൾ ആർടി പിസിആർ ഫലം വേണമെന്ന് നിർബന്ധം പിടിച്ചെന്ന് ഷെരീഫ് പറയുന്നു.
Related News: ഇരട്ടകുട്ടികളുടെ മരണം; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് എം.എല്‍.എ ടി.വി ഇബ്രാഹിം
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കോവിഡ് ചികിത്സ പൂർത്തിയാക്കി രണ്ട് ദിവസം മുമ്പാണ് സഹല വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് കടുത്ത വേദനയെ തുടർന്നാണ് പുലർച്ചെ തിരികെ ആശുപത്രിയിൽ എത്തിയത്. എന്നാൽ കോവിഡ് ചികിത്സ പൂർത്തിയാക്കിയതിനാൽ കോവിഡ് ആശുപത്രിയായ മഞ്ചേരിയിൽ പ്രവേശിപ്പിക്കാനാകില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പിന്നീട് അഞ്ച് ആശുപത്രികൾ കയറിയിറങ്ങി.
ഡോക്ടർമാർ ഇല്ലാത്തതിനാൽ കോട്ടപ്പറമ്പ് സർക്കാർ ആശുപത്രിയിലും ചികിത്സ നൽകിയില്ല. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും 14 മണിക്കൂർ കഴിഞ്ഞിരുന്നു. പ്രസവത്തിൽ രണ്ട് കുട്ടികളും മരിച്ചു.
Also Read: അഭിപ്രായ വ്യത്യാസമുണ്ട്, വിഴുപ്പലക്കാൻ താൽപര്യമില്ല; കെ മുരളീധരൻ