കോഴിക്കോട്: കെപിസിസി പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ എംപി. എന്നാൽ അതിന്റെ പേരിൽ വിഴുപ്പലക്കലിനു താൽപര്യമില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
“പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അഭിപ്രായ ഭിന്നതയുടെ പേരിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. വിഴുപ്പലക്കലിന്റെ കാലം കഴിഞ്ഞു. ദേശീയ, സംസ്ഥാന തലങ്ങളിൽ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല,”- മുരളീധരൻ പറഞ്ഞു.
എംപിമാരായ കൊടിക്കുന്നിൽ സുരേഷും കെ സുധാകരനും പാർട്ടി പദവികൾ ഒഴിയുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അവരാണ്. മാദ്ധ്യമങ്ങളിലൂടെയാണ് പാർട്ടിയുടെ പല തീരുമാനങ്ങളും അറിയുന്നത്. കൂടിയാലോചന ഇല്ലാതെയാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
National News: കോൺഗ്രസിന്റെ നാടകമാണ് കർഷക പ്രതിഷേധം; പ്രകാശ് ജാവദേക്കർ
നേതൃമാറ്റം പാർട്ടിയുടെ കെട്ടുറപ്പിനെയോ വരുന്ന തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയത്തെയോ ബാധിക്കില്ല. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തന്റെ പാർലമെന്റ് മണ്ഡലമായ വടകരയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ട്. വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വടകര, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ മാത്രമാവും പ്രചരണത്തിന് പോവുകയെന്നും മുരളീധരൻ വ്യക്തമാക്കി.
കെപിസിസി പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ മുരളീധരൻ കഴിഞ്ഞദിവസം രാജി വച്ചിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് മുരളീധരൻ രാജിക്കത്ത് നൽകുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചു കൊണ്ടാണ് മുരളീധരൻ രാജി വച്ചത്. രാജി വച്ച കാര്യം സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
Also read: നിയന്ത്രണം പാലിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് വീണ്ടും ലോക് ഡൗണ്‍; മേയർ
ആവശ്യമില്ലാത്ത സ്ഥാനത്ത് തുടരാൻ താൽപര്യമില്ല എന്നും സംസ്ഥാന നേതൃത്വം തന്നെ ഒരു കാര്യവും അറിയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പദവികൾ നേതാക്കൾ വീതം വച്ചെടുക്കുകയാണെന്നും മുരളീധരൻ ആരോപിച്ചിരുന്നു.