നിലമ്പൂർ: ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പോത്തുകൽ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ജിയോളജിക്കൽ സർവേ സംഘം പരിശോധന നടത്തി. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ്, ജിയോളജി വിഭാഗം അധികൃതര്‍ എന്നിവർ ഒരുമിച്ചാണ് പരിശോധനക്ക് എത്തിയത്. കഴിഞ്ഞ വർഷം ആഗസ്‌റ്റിലാണ് പോത്തുകൽ പഞ്ചായത്തിലെ കവളപ്പാറ, പാതാർ, മലാംകുണ്ട് പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. 49 പേരാണ് ദുരന്തത്തിൽ മരണപ്പെട്ടത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജിയോളജി വകുപ്പ് ഉദ്യോഗസ്‌ഥര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുകയും വാസയോഗ്യമല്ലാത്ത ഭാഗങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തിരുന്നു. വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലെ കുടുംബങ്ങളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാല്‍ അന്നത്തെ പരിശോധനയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾ കോടതിയെ സമീപിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് പുതിയ പരിശോധന. 62 കുടുംബങ്ങളാണ് അന്വേഷണ പരിധിയിൽ ഉള്ളത്.
ജിയോളജിസ്‌റ്റ് സുബീഷ് തൊടിയിൽ, സോയില്‍ കണ്‍സര്‍വേഷന്‍ വര്‍ക്ക് സൂപ്രണ്ട് ജസീം, മിനറല്‍ റവന്യൂ ഓഫീസർ പ്രവീൺ കുമാർ, പോത്തുകൽ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Read Also: ആന്റിജൻ പരിശോധന കിറ്റുകൾക്ക് ഗുണ നിലവാരമില്ല; തിരിച്ചയക്കാൻ തീരുമാനം