തിരുവനന്തപുരം: സംസ്‌ഥാനത്ത് ദ്രുത പരിശോധനക്കായി വാങ്ങിയ ആന്റിജൻ കിറ്റുകൾക്ക് ഗുണ നിലവാരമില്ലെന്ന് പരാതി. പരിശോധന ഉയർത്തുന്നതിന് വേണ്ടി ഒരു ലക്ഷം കിറ്റുകളാണ് സർക്കാർ മൈ ലാബ് ഡിസ്‌കവറി സൊലൂഷ്യൻസിൽ നിന്ന് വാങ്ങിയത്. ഇതിൽ 32,112 എണ്ണം തിരിച്ചയക്കാനാണ് തീരുമാനം. അതേസമയം കിറ്റ് വാങ്ങിയ ഇനത്തിൽ കമ്പനിക്ക് നൽകാനുള്ള മുഴുവൻ തുകയും അനുവദിച്ചുകൊണ്ട് ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കി.
മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി പരിശോധന കാർഡ് ഒന്നിന് 459.20 രൂപ നിരക്കിലാണ് മൈ ലാബ് ഡിസ്‌കവറി സൊലൂഷ്യൻസിൽ നിന്നും കിറ്റുകൾ എത്തിച്ചത്. ഒരു ലക്ഷം കിറ്റുകൾ 45,92,000 രൂപക്കാണ് വാങ്ങിയത്. ഈ കിറ്റുകൾ ലഭിച്ച മുറക്ക് ജില്ലകളിലേക്ക് അയച്ചു തുടങ്ങുകയും ചെയ്‌തിരുന്നു. എന്നാൽ കിറ്റുകൾക്ക് ഗുണ നിലവാരമില്ലെന്ന് ജില്ലകളിൽ നിന്ന് പരാതി ഉയർന്നിരുന്നു.
പരിശോധനക്ക് എടുത്ത 628,58 കാർഡുകളിൽ 5020 എണ്ണത്തിൽ പ്രശ്‌നം കണ്ടെത്തി. തുടർന്ന് 32,122 കിറ്റുകൾ കമ്പനിക്ക് തിരിച്ചയക്കാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ കിറ്റുകൾ ഉപയോഗിച്ചതിനാൽ ബാക്കി തുക കൂടി അനുവദിച്ച് ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്‌തു.
ആദ്യ ഗഡുവായി 22,96,0000 രൂപയാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കമ്പനിക്ക് നൽകിയത്. നിലവിൽ ടെസ്‌റ്റ് നടത്താൻ ബുദ്ധിമുട്ടില്ലെന്നും മറ്റ് കമ്പനികളുടെ കിറ്റുകൾ കൈവശമുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Read Also: മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ് കുമാര്‍ റിമാന്‍ഡില്‍; ജാമ്യാപേക്ഷ ഇന്ന്