ഭോപാൽ: മധ്യപ്രദേശിൽ പെൺകുട്ടികളെ പൊതുനിരത്തിലൂടെ നഗ്‌നരായി നടത്തിച്ചു. മഴ പെയ്യാത്തതിനാൽ ദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് ഈ ദുരാചാരം നടത്തിയത്. മധ്യപ്രദേശിലെ ദാമോ ജില്ലയിലായിരുന്നു ഈ സംഭവം. വരള്‍ച്ചക്ക് സമാനമായ അവസ്‌ഥയായതിനാല്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനായിരുന്നു വിചിത്രമായ ആചാരമെന്ന് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോർട് ചെയ്യുന്നു.
ദാമോ ജില്ലയിലെ ബനിയാ ഗ്രാമത്തില്‍ ഞായറാഴ്‌ചയാണ് ഈ ദുരാചാരം നടന്നത്. തവളയെ കെട്ടിയിട്ട വടിയും കയ്യില്‍ പിടിച്ചായിരുന്നു ഈ പ്രദക്ഷിണ സമാനമായ ദുരാചാരം. ഗ്രാമത്തിലെ എല്ലാ വീടുകളിലും സ്‌ത്രീകളുടെ അകമ്പടിയോടെ പെണ്‍കുട്ടികളെ എത്തിച്ചതായാണ് മാദ്ധ്യമ റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. ഭജനയും കീര്‍ത്തനങ്ങളും പാടി പെൺകുട്ടികളെ നഗ്‌നരായി നടത്തിച്ച് ദക്ഷിണയായി ഭക്ഷ്യ ധാന്യങ്ങളും ഇവർ ശേഖരിച്ചിരുന്നു.
സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ദാമോ ജില്ലാ അധികാരികളില്‍ നിന്നും വിശദീകരണം തേടി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ ഇത്തരത്തില്‍ നഗ്‌നരാക്കി നടത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് ഇത്തരം ദുരാചാരമെന്നതിനാല്‍ കേസ് എടുക്കുന്നത് സംബന്ധിച്ച് പോലീസിന് വ്യക്‌തതക്കുറവുണ്ട്.
ഈ ദുരാചാരത്തെ കുറിച്ച് ഗ്രാമീണരില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് ജില്ലാ കളക്‌ടർ എസ് കൃഷ്‌ണ ചൈതന്യ പറയുന്നത്. ഇത്തരം ആചാരങ്ങള്‍ മഴ പെയ്യാന്‍ കാരണമാകില്ലെന്നും കൂടുതല്‍ വിളവുണ്ടാകാന്‍ കാരണമാകില്ലെന്നുമുള്ള അറിവ് ഗ്രാമീണര്‍ക്കില്ലെന്നും കളക്‌ടർ പറഞ്ഞു. ഈ സാഹചര്യത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊർജ്‌ജിതമാക്കുമെന്ന് പോലീസ് കൂട്ടിച്ചേർത്തു.
Most Read: പെഗാസസ്; കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി