മലപ്പുറം: കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്‌ലിം ലീഗെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. ഇപി ജയരാജന്റെ പ്രസ്‌താവനയിൽ ആശയക്കുഴപ്പം സിപിഎമ്മിന് മാത്രമാണ്. യുഡിഎഫിലും ലീഗിലും യാതൊരു ആശയക്കുഴപ്പവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി.
ചക്കിന് വെച്ചത് കൊക്കിനുകൊണ്ട അവസ്‌ഥയിലാണ് സിപിഎമ്മെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് കാപട്യം മാത്രമാണെന്ന് ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കി മറ്റൊരു രീതിയിൽ ഉപയോഗിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ലീഗ് ഇടതു മുന്നണിയിലേക്ക് പോകുന്ന പ്രശ്‌നം ഉദിക്കുന്നില്ല. സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറല്ല. സിപിഎം ന്യൂനപക്ഷ രക്ഷകരായി കപട വേഷം ധരിക്കുകയാണ്. ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക്കുകയാണവർ ചെയ്യുന്നത് എന്നും ഇടി കുറ്റപ്പെടുത്തി.
മലപ്പുറം ലീഗ് ഹൗസിൽ മുസ്‌ലിം ലീഗിന്റെ അടിയന്തര യോഗം ചേരുകയാണ്. പാർട്ടിയുടെ പ്രവർത്തന ഫണ്ടുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നതെങ്കിലും ഇപി ജയരാജന്റെ പ്രസ്‌താവനയുണ്ടാക്കിയ വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ യോഗത്തിന് വലിയ രാഷ്‌ട്രീയ പ്രാധാന്യമുണ്ട്.
ഇടതുപക്ഷ പാര്‍ട്ടികളുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്ന് ഇപി ജയരാജന്‍ ഇന്നലെ പറഞ്ഞിരുന്നു. വര്‍ഗീയത രാജ്യത്തെ ഐക്യം തകര്‍ക്കുന്നുവെന്നും വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്നും ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒന്നിനും കഴിവില്ലാതായതില്‍ മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ള ഘടക കക്ഷികള്‍ക്ക് അതൃപ്‌തിയുള്ള പശ്‌ചാത്തലത്തില്‍ മുന്നണി പ്രവേശനത്തിന് അനുകൂലമായി ലീഗ് നിലപാടറിയിച്ചാല്‍ വിഷയം പരിശോധിക്കുമെന്നും ഇപി ജയരാജന്‍ സൂചിപ്പിച്ചിരുന്നു.
പ്രസ്‌താവനയിൽ സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജന് രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇപിയുടെ പ്രസ്‌താവന അണികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് സംസ്‌ഥാന സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു. സംഭവം വിവമാദമായതോടെ ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഇപി ജയരാജൻ രംഗത്ത് വന്നു. ലീഗ് ഇല്ലാതെയാണ് എൽഡിഎഫ് അധികാരത്തിൽ എത്തിയതും തുടർഭരണം നേടിതും എന്ന് എൽഡിഫ് കൺവീനർ പറഞ്ഞു.
Most Read: നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നൽകി കബളിപ്പിച്ചു; ബാബുരാജിനെതിരെ പരാതി