അടിമാലി: മൂന്നാറിൽ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമിയിലെ റിസോർട് പാട്ടത്തിന് നൽകി സിനിമാനടൻ ബാബുരാജ് കബളിപ്പിച്ചെന്ന പരാതിയുമായി വ്യവസായി. ഒന്നര മാസം മുൻപ് കോടതിയുടെ നിർദ്ദേശ പ്രകാരം ബാബുരാജിന്റെ പേരിൽ കേസെടുത്ത അടിമാലി പോലീസ് തുടർനടപടി സ്വീകരിച്ചില്ല. ഇത് ചൂണ്ടിക്കാട്ടി വെള്ളിയാഴ്‌ച കോടതിയിലാണ് പരാതി നൽകിയത്. കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുൺ കുമാറാണ് പരാതിക്കാരൻ.
മൂന്നാറിൽ കമ്പിലൈനിൽ ബാബുരാജിന്റെ ഉടമസ്‌ഥതയിലുള്ള വൈറ്റ് മിസ്‌റ്റ് റിസോർട്ടുമായി ബന്ധപ്പെട്ടാണ് പരാതി. 2020 ജനുവരിയിൽ ഈ റിസോർട് അരുണിന് ബാബുരാജ് പാട്ടത്തിന് നൽകിയിരുന്നു. 40 ലക്ഷം രൂപ കരുതൽ ദാനമായി വാങ്ങുകയും ചെയ്‌തു. എന്നാൽ, കോവിഡ് പ്രതിസന്ധി കാരണം ഒറ്റദിവസം പോലും റിസോർട് തുറക്കാനായില്ല. തുടർന്ന് 2021ൽ റിസോർട് തുറക്കാൻ തീരുമാനിച്ചു. സ്‌ഥാപന ലൈസൻസിനായി പള്ളിവാസൽ പഞ്ചായത്തിൽ അപേക്ഷയും നൽകി.
എന്നാൽ, റിസോർട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം സാധുവല്ലെന്നും ഈ ഭൂമി വർഷങ്ങൾക്ക് മുൻപ് റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചതാണെന്നും അതിനാൽ ലൈസൻസ് നൽകാൻ കഴിയില്ലെന്നും പഞ്ചായത്ത് അറിയിച്ചു. മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് നടൻ നടത്തിവരുന്ന വൈറ്റ് മിസ്‌റ്റ് മൗണ്ടൻ ക്‌ളബ്. ഇതിൽ അഞ്ച് കെട്ടിടങ്ങൾക്ക് മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പറിട്ട് നൽകിയിട്ടുള്ളത്.
ബാബുരാജിന് നൽകിയ 40 ലക്ഷം രൂപ അരുൺ തിരികെ ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞ് തുക നൽകാൻ തയ്യാറായില്ല. 2018ലും 2020ലും റവന്യൂ വകുപ്പ് കുടി ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇത് മറച്ചുവെച്ചാണ് ബാബുരാജ് താനുമായി കരാറിൽ ഏർപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. ഇതേതുടർന്ന് മാർച്ചിൽ അരുൺ അടിമാലി കോടതിയിൽ ബാബുരാജ് വഞ്ചിച്ചുവെന്ന് കാണിച്ച് പരാതി നൽകി. പരാതി സ്വീകരിച്ച കോടതി വഞ്ചനാ കുറ്റത്തിന് കേസെടുക്കാൻ പോലീസിന് നിർദ്ദേശവും നൽകി.
കേസ് രജിസ്‌റ്റർ ചെയ്‌തെങ്കിലും ഇതുവരെ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. പോലീസ് ബാബുരാജിനെ വിളിച്ച് ചോദ്യംചെയ്യുക പോലും ചെയ്‌തിട്ടില്ലെന്നും അരുൺ ആരോപിക്കുന്നു. ഇത് വ്യക്‌തമാക്കി വീണ്ടും പരാതി നൽകിയിട്ടുണ്ട്. എന്നാൽ, രണ്ടുതവണ ഹാജരാകാൻ പറഞ്ഞിട്ടും ബാബുരാജ് വന്നില്ലെന്നാണ് അടിമാലി പോലീസിന്റെ വിശദീകരണം. അതേസമയം, മൂന്നുലക്ഷം രൂപ വീതം പതിനൊന്ന് മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോൾ 40 ലക്ഷം തിരികെ കൊടുക്കേണ്ടതില്ലെന്നും എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് ബാബുരാജിന്റെ പ്രതികരണം.
Most Read: ഒരു ‘കുഞ്ഞ്’ പേരിന് ഏഴ് ലക്ഷം രൂപയോ? പേരിടൽ തൊഴിലാക്കി ലക്ഷങ്ങൾ സമ്പാദിച്ച് യുവതി