മലപ്പുറം: പോരാട്ടം തുടരുമെന്ന് വ്യക്‌തമാക്കി ‘ഹരിത’ മുൻ സംസ്‌ഥാന പ്രസിഡണ്ട് മുഫീദ തെസ്‌നി. ഹരിതയുടെ പുതിയ സംസ്‌ഥാന കമ്മിറ്റി പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്‌റ്റിലാണ് മുഫീദ തെസ്‌നി നിലപാട് വ്യക്‌തമാക്കിയത്. “ബാക്കിയുണ്ട്, നിവർന്നു നിൽക്കാനുള്ള മനസും ഉയർത്തിപ്പിടിക്കാനൊരു തലയും. അതിലുപരി തീക്ഷ്‌ണമായ ആത്‌മാഭിമാന ബോധവും,”- മുഫീദ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു.ആയിഷ ബാനു പ്രസിഡണ്ടും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ ‘ഹരിത’ കമ്മിറ്റിയാണ് മുസ്‌ലിം ലീഗ് പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. കഴിഞ്ഞ കമ്മിറ്റിയില്‍ ഭാരവാഹി ആയിരുന്നെങ്കിലും എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു. പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്‌ഥാന ഭാരവാഹികളും സമീപകാല ‘ഹരിത’ വിവാദങ്ങളില്‍ പൂര്‍ണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്.
അതേസമയം, ‘ഹരിത’ വിഷയത്തില്‍ ശക്‌തമായ നിലപാടെടുത്ത ഫാത്തിമ തെഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്നും ലീഗ് നീക്കി. ഫാത്തിമ നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന വിലയിരുത്തലിലാണ് നടപടി. മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം ദേശീയ നേതൃത്വമാണ് നടപടി സ്വീകരിച്ചത്.
നേതൃത്വത്തിനെതിരെ മാദ്ധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കിയിരുന്നത് ഫാത്തിമയാണെന്നാണ് ലീഗിന്റെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയ വഴിയുണ്ടായ പ്രതികരണവും നേതൃത്വത്തെ പ്രകോപിപ്പിച്ചു. ഹരിതയുടെ ആദ്യകാല സംസ്‌ഥാന പ്രസിഡണ്ടായിരുന്നു ഫാത്തിമ.
Most Read: ചരിത്രത്തിലാദ്യമായി ഗ്രീൻലാൻഡിലെ മഞ്ഞുപാളിയിൽ മഴ പെയ്‌തു; പ്രളയഭീതിയിൽ ലോകം