കോപ്പൻഹേഗൻ: ഗ്രീൻലാൻഡിലെ മഞ്ഞുപാളിയിൽ ചരിത്രത്തിലാദ്യമായി മഴ പെയ്‌തു. ഓഗസ്‌റ്റ് 14നാണ് 10,551 അടി ഉയരമുള്ള മഞ്ഞുപാളിയിൽ മഴ പെയ്‌തത്. മണിക്കൂറുകളോളം മഴ നീണ്ടു നിന്നതായി യുഎസ് സ്‌നോ ആൻഡ് ഐസ് ഡേറ്റാ സെന്റർ റിപ്പോർട് ചെയ്‌തു. ഇത് മഞ്ഞുരുകുന്നതിന്റെ തോതുയർത്തും. 2030ഓടെ മുംബൈ അടക്കമുള്ള ലോകത്തെ പ്രധാന കടലോര നഗരങ്ങളിൽ മഹാ പ്രളയമടക്കമുള്ള കാലാവസ്‌ഥാ ദുരന്തങ്ങൾക്ക് ഇതിടയാക്കുമെന്ന് ശാസ്‌ത്രലോകം ഭയപ്പെടുന്നു.
വടക്കൻ ഭാഗത്തുള്ള ഉയരമുള്ള മഞ്ഞുപാളിയിൽ മഴ പെയ്‌തതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ കൂടുതലോ അൽപം മാത്രം കുറവോ ആയ സാഹചര്യത്തിലാണ് ഗ്രീൻലാൻഡിൽ മറ്റിടങ്ങളിൽ മഴ പെയ്യുക. കഴിഞ്ഞ 2,000 വർഷങ്ങൾക്കിടെ ഒമ്പതു തവണയാണ് ഇവിടെ താപനില പൂജ്യം ഡിഗ്രിയിൽനിന്ന് ഉയർന്നത്. അടുത്തായി 2012ലും 2019ലും ഇങ്ങനെയുണ്ടായെങ്കിലും അപ്പോഴൊന്നും മഴ പെയ്‌തിരുന്നില്ല.
ഓരോ വർഷവും ഈ സമയത്ത്, ഒരു ദിവസം നഷ്‌ടപ്പെടുന്ന മഞ്ഞിനേക്കാൾ ഏഴു മടങ്ങ് അധികം മഞ്ഞാണ് കനത്ത മഴകാരണം നഷ്‌ടപ്പെട്ടത്. അന്റാർട്ടിക്ക കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ വലിയ മഞ്ഞുപാളികളായ ഗ്രീൻലാൻഡിൽ പെയ്‌ത മഴ, ഇവിടെ താപനില ഉയരുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.
ജനുവരിയിൽ പ്രസിദ്ധീകരിച്ച യൂറോപ്യൻ പഠനപ്രകാരം ഗ്രീൻലാൻഡിലെ മഞ്ഞുരുകൽ 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പ് 10 മുതൽ 18 സെന്റിമീറ്റർ ഉയരുന്നതിന് കാരണമാകും. 2030 ആകുമ്പോഴേക്കും കൊച്ചിയും മുംബൈയും അടക്കമുള്ള ഇന്ത്യയിലെ 12 കടലോര നഗരങ്ങളിൽ വെള്ളപ്പൊക്കത്തിനും ഇതു കാരണമായേക്കുമെന്ന് ഗവേഷകർ പറയുന്നു.
Most Read: കോവാക്‌സിന് ഈ ആഴ്‌ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും