പ്രകൃതി ഒരുക്കിയ അൽഭുത കാഴ്‌ചകൾ നിരവധിയാണ്. അതിലൊന്നാണ് അന്റാര്‍ട്ടിക്കയിലെ ടെയ്‌ലർ ഹിമാനി പ്രദേശത്തിലെ ‘രക്‌തം’ ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടം. ഹിമാനി പ്രദേശത്ത് എത്തുന്ന ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതും അതേസമയം അൽപം നോവു പകരുന്നതുമായ കാഴ്‌ചയായിരുന്നു ഹിമാനിയില്‍ നിന്ന് ഒലിച്ചിറങ്ങുന്ന ‘രക്‌തം’. ബ്ളഡ് ഫാള്‍സ് എന്നായിരുന്നു ഗവേഷകര്‍ വെള്ളച്ചാട്ടത്തിന് നല്‍കിയ പേര്. പക്ഷേ ആ കാഴ്‌ചയുടെ രഹസ്യം അന്വേഷിച്ചവര്‍ക്കൊന്നും യഥാർഥ കാരണം കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പിന്നീട്, മഞ്ഞുപാളികളിലെ ചുവന്ന ആല്‍ഗെകളാണ് ഈ പ്രതിഭാസത്തിനു പിന്നിലെന്നായിരുന്നു വെളിപ്പെടുത്തൽ ഉണ്ടായത്. എന്നാല്‍ ആല്‍ഗെകള്‍ എവിടെ നിന്ന് എത്തിയെന്ന് കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ലോകം അതിന്റെ പിന്നാലെ സഞ്ചരിച്ചുമില്ല.
വീണ്ടും വര്‍ഷങ്ങള്‍ കടന്ന് പോയപ്പോള്‍ 2017ൽ യൂണിവേഴ്‌സിറ്റി ഓഫ് അലാസ്‌ക ഫെയര്‍ബാങ്ക്‌സിലെ ഗവേഷകര്‍ രക്‌തം വരുന്ന വെള്ളച്ചാട്ടത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തി. ഇരുമ്പും ഉപ്പുവെള്ളവും ചേര്‍ന്നുള്ള രാസപ്രക്രിയയാണ് ഈ ചുവപ്പന്‍ പ്രതിഭാസത്തിന് പിന്നിലെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
ഇരുമ്പ് തുരുമ്പിക്കുന്നതിന് സമാനമായ പ്രക്രിയയാണ് ടെയ്‌ലർ ഹിമാനിയിലും നടക്കുന്നത്. 15 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള ടെയ്‌ലർ ഹിമാനിയുടെ രൂപീകരണ സമയത്ത് കിലോമീറ്ററുകണക്കിന് ദൂരത്തേക്ക് മഞ്ഞ് പരന്നിരുന്നു. മഞ്ഞ് പടര്‍ന്നപ്പേള്‍ അത് ഒരു ഉപ്പു വെള്ളത്തടാകത്തെയും കടന്നു പോവുകയായിരുന്നു.
ഇക്കാലയളവില്‍ മഞ്ഞിന്റെ അടിയിലായ തടാകം ഭൂമിയുടെ അടിത്തട്ടില്‍ നിന്നും ഇരുമ്പിന്റെ അംശങ്ങളെ വലിച്ചെടുക്കുന്ന പ്രക്രിയ നടക്കുന്നുണ്ടായിരുന്നു. വന്‍തോതില്‍ ഇരുമ്പടങ്ങിയ ഈ വെള്ളം പുറത്തെത്തിയതോടെ ഓക്‌സിജനുമായി ചേര്‍ന്ന് ചുവപ്പ് നിറമാവുകയായിരുന്നു. ഈ രക്‌ത വെള്ളച്ചാട്ടം നേരിൽ കണ്ടവർക്കും കേട്ടറിഞ്ഞവർക്കും എല്ലാം ഇന്നും ഇതൊരു അൽഭുതമാണ്.
Most Read: മാനസിക പ്രശ്‌നങ്ങൾ അലട്ടുന്നവരോട് പറയാതിരിക്കാം ഇക്കാര്യങ്ങൾ