തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സി കാറ്റഗറി ജില്ലകളിലെ തിയേറ്ററുകൾ പൂട്ടിയിടുന്നതിനെതിരെ ആരോഗ്യമന്ത്രിക്ക് കത്തയച്ച് ഫെഫ്‌ക. ജിമ്മുകൾക്കും നീന്തൽ കുളങ്ങൾക്കും ഇല്ലാത്ത കോവിഡ് വ്യാപനശേഷി തിയേറ്ററുകൾക്കുണ്ടെന്ന വിദഗ്‌ധ സമിതി കണ്ടെത്തലിന്റെ ശാസ്‌ത്രീയമായ അടിത്തറ എന്താണെന്ന് കത്തിൽ ചോദിക്കുന്നു.
50 ശതമാനം സീറ്റുകൾ മാത്രമാണ് ഇപ്പോൾ തിയേറ്ററുകളിൽ അനുവദിച്ചിരിക്കുന്നത്. പ്രവേശനം ഒരു ഡോസെങ്കിലും വാക്‌സിൻ എടുത്തവർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. എല്ലാവരും മാസ്‌കുകൾ ധരിച്ചാണ് തിയേറ്ററിനുള്ളിൽ സിനിമ കാണുന്നത്. മുഖങ്ങൾ സ്‌ക്രീനിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണ പാനീയങ്ങൾ ഓഡിറ്റോറിയത്തിനുള്ളിൽ വിതരണം ചെയ്യപ്പെടുന്നില്ല. ഒരാളും മറ്റൊരാളും തമ്മിൽ ഒരു സീറ്റിന്റെ അകലമുണ്ട്. ഈ വസ്‌തുതകളെല്ലാം തിയേറ്ററുകളെ റെസ്‌റ്റോറന്റുകളിൽ നിന്നും ബാറുകളിൽ നിന്നും സലൂണുകളിൽ നിന്നും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
തിരുവനന്തപുരത്ത് മാളുകൾ അടക്കം തുറന്ന് പ്രവർത്തിക്കുമ്പോൾ അപ്രതീക്ഷിതമായി അടച്ചുപൂട്ടേണ്ടി വരുന്നത് തിയേറ്ററുകൾ മാത്രമാണ്. തിയേറ്ററുകൾ കോവിഡ് വ്യാപന കേന്ദ്രങ്ങളായി മാറിയ ഏതെങ്കിലും സംഭവം ഇന്ത്യയിൽ റിപ്പോർട് ചെയ്‌തിട്ടുണ്ടോ? തിയേറ്ററുകൾ മാത്രം അടച്ചുപൂട്ടുന്ന സമീപനം കേരളമല്ലാതെ മറ്റേതെങ്കിലും സംസ്‌ഥാനം ഇന്ത്യയിൽ സ്വീകരിച്ചിട്ടുണ്ടോ എന്നും ഫെഫ്‌ക ചോദിക്കുന്നു.
മാളുകളോ ബാറുകളോ പ്രവർത്തിക്കരുത് എന്നല്ല, അതിനൊപ്പം തിയേറ്ററുകളും പ്രവർത്തിക്കാൻ അനുവദിക്കണം എന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. അവർക്കെല്ലാം ബാധകമായത് ഞങ്ങൾക്കും ബാധകം, അതാണ് യുക്‌തിസഹമെന്നും കത്തിൽ പറയുന്നു.
Also Read: മീഡിയാ വൺ സംപ്രേഷണ വിലക്കിനെതിരെ ഹൈക്കോടതി; ഉത്തരവ് മരവിപ്പിച്ചു