തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മൂന്നാം തരംഗം ഉറപ്പായി കഴിഞ്ഞുവെന്ന് ഐഎംഎ സംസ്‌ഥാന അധ്യക്ഷൻ ഡോ. സുൽഫി നൂഹ്. ഒമൈക്രോൺ രോഗികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നില്ല എന്നത് ആശ്വാസകരമാണ്.
രോഗികളിൽ ഗുരുതരമായി ബാധിക്കില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്‌ചയുണ്ടായാൽ അത് ആരോഗ്യസംവിധാനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാകും. അങ്ങനെ സംഭവിച്ചാൽ കാര്യങ്ങൾ സങ്കീർണമാകാൻ ഇടയുണ്ട്. ഒമൈക്രോണോടെ കോവിഡ് മഹാമാരി പര്യവസാനത്തിലേക്ക് പോകുന്നു എന്ന വാദത്തെയും തള്ളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ശാസ്‌ത്രീയമായ വശങ്ങൾ പരിശോധിച്ചാൽ മുൻപും മഹാമാരികൾ അവസാനിച്ചിട്ടുള്ളത് വ്യാപകമായി രോഗം പകരുകയും എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാതെ കടന്നുപോയിട്ടുമാണ്. ഇപ്പോൾ രോഗത്തിന്റെ ശക്‌തി കുറഞ്ഞ് നിൽക്കുന്നത് വ്യാപനതോത് ഉയരുമ്പോഴും ആശ്വാസം പകരുന്നുണ്ട്. വാക്‌സിൻ സ്വീകരിച്ചവർക്ക് ഒമൈക്രോൺ ബാധിച്ചാലും രോഗം ഗുരുതരമായി മാറുന്നത് തടയാൻ കഴിയുന്നു എന്നതാണ് മറ്റൊരു കാര്യം.
കേരളത്തെ സംബന്ധിച്ച് ആദ്യ രണ്ട് തരംഗങ്ങളിലേത് പോലെ മറ്റ് സംസ്‌ഥാനങ്ങളിൽ രോഗവ്യാപനം ഉച്ചസ്‌ഥായിയിൽ എത്തിയതിന് ശേഷമാകും ഇവിടെ പ്രകടമാവുക. മൂന്നാം തരംഗം ഉറപ്പായും ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. കൂടുതൽ ആളുകളിൽ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാതെ ഒമൈക്രോൺ വ്യാപനം ഉണ്ടാകാനാണ് സാധ്യത. രോഗികളുടെ എണ്ണം ഉയരുമ്പോൾ ആശുപത്രികൾ നിറഞ്ഞുകവിയുന്ന അവസ്‌ഥ ഉണ്ടാകും. അതൊരിക്കലും അനുവദിക്കാത്ത തരത്തിൽ രോഗപ്രതിരോധങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ അടിസ്‌ഥാന സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Also Read: കെ- റെയിലിന് പിന്നിൽ നിഗൂഢ ലക്ഷ്യങ്ങൾ; മുഖ്യമന്ത്രിയെ തള്ളി ഇ ശ്രീധരൻ