കോഴിക്കോട്: താമരശേരി ചുരത്തിന്റെ ഏറ്റവും മുകളിൽ നിന്ന് കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടതോടെ ഫിറോസ് ആദ്യം ഒന്നു പകച്ചു. എന്നാൽ, മനോധൈര്യം കൈവിടാതെ ഫിറോസ് 36 പേരുടെ രക്ഷകനായി മാറുകയായിരുന്നു. വലിയൊരു അപകടത്തിന്റെ വക്കിൽ നിന്നും 36 പേരുടെ ജീവൻ രക്ഷിച്ചതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് കെഎസ്ആർടിസി ഡ്രൈവറായ സി ഫിറോസ്.
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന എടിസി 255 ഡീലക്‌സ് ബസിന്റെ ബ്രേക്കാണ് താമരശേരി ചുരത്തിന്റെ ഏറ്റവും മുകളിൽ നിന്ന് നഷ്‌ടപ്പെട്ടത്. റിപ്പബ്ളിക് ദിനത്തിൽ രാത്രി 9.30ന് ആണ് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കാണ് ബസ് യാത്ര തുടങ്ങിയത്. 36 യാത്രക്കാരും, കണ്ടക്‌ടറും ഡ്രൈവർ ഫിറോസുമടക്കം 38 പേർ ബസിൽ ഉണ്ടായിരുന്നു.
വെള്ളിയാഴ്‌ച രാവിലെ 5.40ന് ആണ് വയനാട് പിന്നിട്ട് ലക്കിടിയിലെ കവാടം കടന്ന് ബസ് ചുരത്തിലേക്ക് പ്രവേശിച്ചത്. വ്യൂ പോയന്റിന് സമീപത്ത് എത്തിയപ്പോഴാണ് ബസിന്റെ എയർ സിസ്‌റ്റം തകരാറിലായതിനെ തുടർന്ന് ബ്രേക്ക് നഷ്‌ടപ്പെട്ടതായി ഫിറോസ് തിരിച്ചറിഞ്ഞത്. ഒരു വശത്ത് വ്യൂ പോയന്റും താഴേക്ക് വലിയ ഗർത്തവുമാണ്. എതിർ വശത്ത് കൂറ്റൻ പാറയും.
എന്നാൽ, മനോധൈര്യം കൈവിടാതെ ഫിറോസ് ബസ് നിയന്ത്രണത്തിൽ കൊണ്ടുവന്ന് ഒതുക്കി നിർത്തുകയായിരുന്നു. ഈ സമയത്ത് യാത്രക്കാർ ഉറക്കത്തിൽ ആയിരുന്നതിനാൽ സംഭവം ഒന്നും അറിഞ്ഞിരുന്നില്ല. പിന്നീട്, തൊട്ടുപിറകിൽ വന്ന സൂപ്പർ ഫാസ്‌റ്റ് ബസിൽ യാത്രക്കാരെ കയറ്റിവിടുകയായിരുന്നു. ബ്രേക്ക് നഷ്‌ടപ്പെട്ടതിനെ തുടർന്നാണ് ബസ് നിർത്തിയത് എന്നറിഞ്ഞ യാത്രക്കാർ ഡ്രൈവർക്ക് നന്ദി പറഞ്ഞാണ് മടങ്ങിയത്. ഇതോടെ, 36 പേരുടെ രക്ഷകനായി മാറിയിരിക്കുകയാണ് ഫിറോസ്.
Most Read: ജിയോ 5ജി സേവനങ്ങൾ ഇന്ന് മുതൽ കൂടുതൽ സംസ്‌ഥാനങ്ങളിലേക്ക്