മുംബൈ: വടക്കു-കിഴക്കൻ സർക്കിളിലെ ആറ് സംസ്‌ഥാനങ്ങൾ ഇനിമുതൽ 5ജി യുഗത്തിലേക്ക്. 5ജി സേവനങ്ങൾ കൂടുതൽ സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ജിയോ. ഇന്ന് മുതൽ ആറ് സംസ്‌ഥാനങ്ങളിലെ ഏഴ് നഗരങ്ങളിൽ ജിയോ ഉപഭോക്‌താക്കൾക്ക് 5ജി സേവനം എത്തുമെന്ന് കമ്പനി അറിയിച്ചു.
അരുണാചൽ പ്രദേശിലെ ഇറ്റാനഗർ, മണിപ്പൂരിലെ ഇംഫാൽ, മേഘാലയിലെ ഷില്ലോങ്, മിസോറാമിലെ ഐസ്വാൾ, നാഗാലാൻഡിലെ കൊഹിമ, ദിമാപൂർ, ത്രിപുരയിലെ അഗർത്തല എന്നീ ഏഴ് നഗരങ്ങളിലാണ് 5ജി സേവനം എത്തുക. 2023 ഡിസംബറോടെ, വടക്കു-കിഴക്കൻ സംസ്‌ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും ജിയോ ട്രൂ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
കമ്പനി എക്‌സ്‌ചേഞ്ചുമായി പങ്കിട്ട പ്രസ്‌താവനയിലാണ് ഇക്കാര്യം പറയുന്നത്. ഇറ്റാനഗർ, ഇംഫാൽ, ഷില്ലോങ്, ഐസ്വാൾ, കൊഹിമ, ദിമാപൂർ, അഗർത്തല എന്നീ നഗരങ്ങളെ അതിന്റെ ട്രൂ 5ജി നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചാണ് സേവനങ്ങൾ ആരംഭിക്കുന്നത്. ട്രൂ 5ജി ഇപ്പോൾ രാജ്യത്തുടനീളമുള്ള 191 നഗരങ്ങളിൽ ലൈവാണ്.
ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. അതിലൂടെ 1 ജിബിപിഎഎസ് വേഗതയിൽ പരിധിയില്ലാതെ ഡാറ്റ ലഭിക്കും. അധിക ചിലവുകൾ ഒന്നും ഇല്ലാതെയാണ് ഇവ ലഭിക്കുന്നത്. ”ഇന്ന് മുതൽ നോർത്ത്-ഈസ്‌റ്റ് സർക്കിളിലെ ആറ് സംസ്‌ഥാനങ്ങളിൽ ട്രൂ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ജിയോ അഭിമാനിക്കുന്നുവെന്ന്” കമ്പനി വക്‌താവ് പ്രസ്‌താവനയിൽ പറഞ്ഞു. ”ഈ നൂതന സാങ്കേതികവിദ്യ ജനങ്ങൾക്ക്, പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണ മേഖലയിൽ കാര്യമായ നേട്ടങ്ങൾ കൊണ്ടുവരാൻ സഹായിക്കുമെന്നും” കമ്പനി അറിയിച്ചു.
”വിശ്വസനീയമായ വയർലെസ് നെറ്റ്‌വർക്ക്. കൂടാതെ, കൃഷി, വിദ്യാഭ്യാസം, ഇ-ഗവേർണൻസ്, ഐടി, എസ്എംഇ, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗെയിമിങ് തുടങ്ങി നിരവധി മേഖലകളിലെ നെറ്റ്‌വർക്ക് മെച്ചപ്പെടുത്തുമെന്നും” കമ്പനി വ്യക്‌തമാക്കി. ബീറ്റാ ലോഞ്ച് ചെയ്‌ത് നാല് മാസത്തിനുള്ളിൽ ജിയോ ട്രൂ 5ജി ഇതിനകം 191 നഗരങ്ങളിൽ എത്തിയതായും കമ്പനി വക്‌താവ് അറിയിച്ചു.
കഴിഞ്ഞ ഒക്‌ടോബർ ഒന്ന് മുതലാണ് രാജ്യത്ത് ആദ്യമായി 5ജി സേവനം ലഭ്യമായത്. പരീക്ഷണ അടിസ്‌ഥാനത്തിൽ മുംബൈ, ഡെൽഹി, കൊൽക്കത്ത നഗരങ്ങളിലാണ് സേവനങ്ങൾ ലഭ്യമാക്കിയത്. ഇതിനു ശേഷം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളിൽ 5ജി സേവനം പരീക്ഷണ അടിസ്‌ഥാനത്തിൽ ലഭ്യമായി തുടങ്ങിയിരുന്നു. കൊച്ചിയിലെ 130 ലേറെ ടവറുകളിൽ ജിയോ നവീകരിച്ചു കഴിഞ്ഞു.
Most Read: ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും; ആരോപണം നിഷേധിച്ച് കശ്‌മീർ പോലീസ്