കോഴിക്കോട്: തുഷാരഗിരിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ജനകീയ പരിസ്‌ഥിതി പഠന യാത്ര നാളെ. പിടി തോമസ് എംഎൽഎയുടെയും പരിസ്‌ഥിതി പ്രവർത്തകരുടെയും നേതൃത്വത്തിലാണ് പഠന യാത്ര സംഘടിപ്പിക്കുന്നത്. തുഷാരഗിരി ഭൂമി സംബന്ധിച്ച് തീരുമാനം ആകാത്ത സാഹചര്യത്തിലാണ് പഠന യാത്ര നടത്തുന്നത്. നാളെ ഉച്ചയ്‌ക്ക് ഒരുമണിക്കാണ് പിടി തോമസ് എംഎൽഎയും പരിസ്‌ഥിതി പ്രവർത്തകരും തുഷാരഗിരിയിൽ എത്തുക.
തുഷാരഗിരിയിലെ 24 ഏക്കർ ഭൂമി സ്വകാര്യ വ്യക്‌തികൾക്ക് തിരിച്ചു കൊടുക്കാൻ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഭൂമി പണംകൊടുത്ത് ഏറ്റെടുക്കാനുള്ള നടപടിയാണ് വനംവകുപ്പ് സ്വീകരിച്ചത്. ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമായതിനാൽ തീരുമാനം നടപ്പിലാക്കുന്നതിന് കാലതാമസം എടുക്കും. അതേസമയം, കോടതി ഉത്തരവ് പ്രകാരം സ്വകാര്യ വ്യക്‌തികൾക്ക് ഭൂമി വിട്ടുനൽകാനുള്ള സർവേയും ഇവിടെ പുരോഗമിക്കുന്നുണ്ട്.
ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട 2.68 ഏക്കറാണ് വനംവകുപ്പ് അളന്നത്. ശേഷിച്ച 22 ഏക്കറോളം സ്‌ഥലം വരും ദിവസങ്ങളിലും അളക്കും. തുഷാരഗിരിയിലെ ഭൂമി സംബന്ധിച്ച ആശങ്കകൾ അകറ്റി വെള്ളച്ചാട്ടവും വനഭൂമിയും സംരക്ഷിക്കണമെന്നാണ് പരിസ്‌ഥിതി പ്രവർത്തകരുടെ ആവശ്യം. ഇതിന്റെ പശ്‌ചാത്തലത്തിലാണ് നാളെ പഠനയാത്ര നടത്തുന്നത്. അതേസമയം, സ്വകാര്യ വ്യക്‌തികൾക്ക് പണം നൽകി ഭൂമി ഏറ്റെടുക്കാനുള്ള നടപടി വനംവകുപ്പ് വേഗത്തിലാക്കണമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.
Read Also: എറണാകുളത്ത് സിപിഎമ്മിൽ വീണ്ടും കൂട്ടനടപടി; 12 നേതാക്കളെ സസ്‌പെൻഡ് ചെയ്‌തു