മാനന്തവാടി: കടുവഭീതിയൊഴിയാതെ വയനാട്ടിലെ കാട്ടിക്കുളം പുളിമൂട് ഗ്രാമം. ഒരു കറവപ്പശുവിനെ ഇന്നലെ കടുവ കൊന്നു. പുളിമൂട് മേലേവീട്ടിൽ പിആർ സുരേഷിന്റെ പശുവിനെയാണ് കടുവ കൊന്നത്. ചൊവ്വാഴ്‌ച വെളുപ്പിന് 2 മണിയോടെയാണ് സംഭവം. പശുവിന്റെ അലർച്ച കേട്ട് വീട്ടുകാർ ഓടിവന്നപ്പോഴേക്കും പശുവിനെ ഉപേക്ഷിച്ച് കടുവ അടുത്തുള്ള തോട്ടത്തിലേക്ക് ഓടിമറഞ്ഞിരുന്നു.
25 ലിറ്ററോളം പാൽ ലഭിക്കുന്ന പശുവിനെയാണ് കടുവ കൊന്നതെന്ന് സുരേഷ് പറഞ്ഞു. ഒരു ലക്ഷം രൂപയുടെ നഷ്‌ടമുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. സംഭവമറിഞ്ഞ് സ്‌ഥലത്തെത്തിയ സമീപവാസികൾ പ്രതിഷേധം സംഘടിപ്പിച്ചു. മാനന്തവാടി റേഞ്ച് ഓഫീസർ കെവി ബിജുവുമായി പ്രതിഷേധക്കാർ ചർച്ച നടത്തി. ഉചിതമായ നഷ്‌ടപരിഹാരം ഉടൻ നൽകുമെന്നും പരിസരത്ത് ശക്‌തമായ കാവലും ക്യാമറകളും സ്‌ഥാപിക്കുമെന്നും റേഞ്ച് ഓഫീസർ ഉറപ്പ് നൽകി. തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
കാട്ടിക്കുളം വെറ്ററിനറി ഡോക്‌ടർ സീലിയ ലൂയിസ് പശുവിനെ പോസ്‌റ്റ്‌മോർട്ടം നടത്തി. ഇതാദ്യമായാണ് കാട്ടിൽ നിന്നും ഇത്രയും ദൂരത്തുള്ള ജനവാസ കേന്ദ്രത്തിൽ കടുവ അക്രമണം നടത്തുന്നതെന്ന് വനപാലകർ പറഞ്ഞു.
Read also: മലിനജലം റോഡില്‍ ഒഴുക്കി കിലോമീറ്ററുകള്‍ ഓടിയ ലോറി ഉദ്യോഗസ്‌ഥര്‍ പിടികൂടി