തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ വൈകുണ്‌ഠ ഏകാദശി ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് സ്‌ത്രീകളടക്കം ആറുപേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചിന് തുടങ്ങാനിരുന്ന കൂപ്പൺ വിതരണത്തിനായി ഇന്നലെ വൈകിട്ട് മുതൽ തന്നെ ഭക്‌തർ തടിച്ചുകൂടിയിരുന്നു.
ടോക്കൺ വിതരണത്തിനായി ഗേറ്റുകൾ തുറന്നപ്പോൾ തീർഥാടകരുടെ വലിയ തിരക്കാണ് ഉണ്ടായതെന്നും മുൻപ് ടോക്കണിന് ഇത്തരം സംവിധാനം ഇല്ലായിരുന്നെന്നും അപകടത്തിന്റെ ദൃക്‌സാക്ഷികൾ പറയുന്നു. ”പോലീസ് ഉദ്യോഗസ്‌ഥർ ഗേറ്റ് തുറന്നയുടൻ തീർഥാടകർ ടോക്കൺ വാങ്ങാൻ ഓടിക്കയറുകയായിരുന്നു. മുൻപ് ടോക്കൺ ലഭിക്കുന്നതിനുള്ള ഒരു സംവിധാനവും ഉണ്ടായിരുന്നില്ല.
എന്റെ കുടുംബത്തിലെ 20 അംഗങ്ങളിൽ ആറുപേർക്ക് പരിക്കേറ്റു. ഞങ്ങൾ രാവിലെ 11 മണിക്ക് ക്യൂവിൽ നിന്നതാണ്. ഈ സമയത്ത് ഞങ്ങൾക്ക് പാലും ബിസ്‌കറ്റും നൽകിയിരുന്നു. വലിയ സംഘം പുരുഷ തീർഥാടകർ ടോക്കണിനായി ഓടിക്കയറിയതാണ് അപകടമുണ്ടാക്കിയത്. ഒട്ടേറെ സ്‌ത്രീകൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്”- ദൃക്‌സാക്ഷിയായ സ്‌ത്രീ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ദർശൻ ടോക്കണുകൾ വിതരണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് തിരുപ്പതി ദേവസ്‌ഥാനം (ടിടിഡി) അധികൃതരും സ്‌ഥിരീകരിച്ചു. കാര്യങ്ങൾ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു നിരീക്ഷിക്കുകയാണെന്നും മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം ഇന്ന് തന്നെ കാണുമെന്നും ടിടിഡി ചെയർമാൻ ബിആർ നായിഡു പ്രസ്‌താവനയിൽ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ