ചാലക്കുടി: സംസ്‌ഥാന പുരാവസ്‌തു വകുപ്പിന്റെ നേതൃത്വത്തില്‍ പണിയുന്ന ചാലക്കുടി ട്രാംവേ മ്യൂസിയത്തിന്റെ സജ്ജീകരണ ഉല്‍ഘാടനം തുറമുഖ പുരാവസ്‌തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പിള്ളി ഓണ്‍ലൈന്‍ മുഖേന ചെയ്‌തു. ചാലക്കുടിയുടെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിക്കുന്നതാണ് പൈതൃക മ്യൂസിയം.
ചാലക്കുടിയില്‍ ട്രാംവേയുടെ വര്‍ക്കഷോപ്പ് പ്രവര്‍ത്തിച്ചിരുന്നതും ജലസേചന വകുപ്പിന്റെ അധീനതയിൽ ഉള്ളതുമായ കെട്ടിടം മ്യൂസിയം സജ്ജീകരിക്കുന്നതിനായി പുരാവസ്‌തു വകുപ്പിന് കൈമാറിയ സ്‌ഥലത്താണ് ട്രാംവേ മൃൂസിയം സജ്ജീകരിക്കുന്നത്. ബിഡി ദേവസ്സി എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയും ശിലാഫലകം അനാഛാദനം ചെയ്യുകയും ചെയ്‌തു.
ലോകത്തിലെ തന്നെ റെയിൽവേ സാങ്കേതിക ചരിത്രത്തിലെ ഒരു മഹാൽഭുതമായിരുന്ന ചാലക്കുടിയിലെ കൊച്ചിൻ ഫോറസ്‌റ്റ് ട്രാംവേ. കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചാലക്കുടിയുടെ കിഴക്കൻ മലകളിൽ നിന്നും തടികൾ വെട്ടിയിറക്കി പുറത്തേക്ക് കൊണ്ടുപോകാൻ ബ്രിട്ടീഷുകാർ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയതാണ് കൊച്ചിൻ ട്രാംവേ.
ചാലക്കുടിയിൽ നിന്ന് പറമ്പിക്കുളത്തേക്ക് ആദ്യമായി ടെലഫോൺ സർവീസ് ആരംഭിച്ചതും ട്രാംവേയുടെ ഭാഗമായിട്ടായിരുന്നു. 1947നു ശേഷം ട്രാംവേയുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലായി. 1963ൽ പൊളിച്ചു മാറ്റി. ചാലക്കുടി ട്രാംവേ നിലനിന്നിരുന്നുവെങ്കിൽ ആഗോള ശ്രദ്ധയാകർഷിക്കുന്ന ടൂറിസ്‌റ്റ് കേന്ദ്രമായി മാറുമായിരുന്നു.
ഏറെ ചരിത്ര പ്രാധാന്യമുള്ള ട്രാംവേയുടെ അവശിഷ്‌ടങ്ങൾ പലയിടങ്ങളിലായി ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇതെല്ലാം സംരക്ഷിക്കാനും ചരിത്ര ശേഷിപ്പുകൾ വരുംതലമുറകൾക്കായി പരിരക്ഷിക്കാനും ട്രാംവേ ചരിത്ര പൈതൃക മ്യൂസിയം ഉപകാരപ്രദമാകും.
Malabar News: കേരള-തമിഴ്‌നാട് കെഎസ്ആർടിസി സർവീസ് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ