വാളയാർ : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടും തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കാത്തത് യാത്രക്കാർക്കിടയിൽ ദുരിതം വർധിപ്പിക്കുന്നു. നിലവിൽ പാലക്കാട് നിന്നും കോയമ്പത്തൂരിലേക്ക് ബസ് ഓൺ ഡിമാൻഡ്(ബോണ്ട്) സർവീസ് മാത്രമാണ് നടക്കുന്നത്. മറ്റ് സർവീസുകൾക്ക് തമിഴ്‌നാട്ടിലേക്ക് ഇപ്പോഴും വിലക്ക് തുടരുകയാണ്. അതേസമയം തന്നെ കേരളത്തിൽ നിന്നും കർണാടകയിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
ബോണ്ട് സർവീസുകളിൽ സ്‌ഥിരം യാത്രക്കാർക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. മറ്റുള്ള യാത്രക്കാർ ഇപ്പോഴും ഇരു സംസ്‌ഥാനങ്ങളുടെയും അതിർത്തിയായ വാളയാറിൽ എത്തി അതാത് സംസ്‌ഥാനങ്ങളിലേക്കുള്ള ബസുകൾ കയറിയാണ് ഇപ്പോൾ യാത്ര നടത്തുന്നത്. ഇതുമൂലം ഭൂരിഭാഗം യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്‌ടിക്കുന്നത്.
സംസ്‌ഥാനാന്തര ബസ് സർവീസുകൾക്ക് കേരളം അനുമതി നൽകിയെങ്കിലും തമിഴ്‌നാട് സർക്കാർ അനുമതി നൽകാത്തതാണ് ബസ് സർവീസുകൾ ആരംഭിക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്നത്. സർവീസുകൾ വീണ്ടും ആരംഭിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നതിൽ യാത്രക്കാരുടെ ഭാഗത്ത് നിന്നും പരാതികൾ ഉയരുന്നത് വർധിച്ചതോടെ ജില്ലാ ട്രാൻസ്‌പോർട് ഓഫിസർ ടിഎ ഉബൈദ് ഉദ്യോഗസ്‌ഥരായ വി സജ്‌ഞീവ്കുമാർ, കെ വിജയകുമാർ, കെഎം മുഹമ്മദാലി, മണികണ്‌ഠദാസ് എന്നിവരടങ്ങിയ സംഘം വാളയാറിലെത്തി സ്‌ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
Read also : എയിംസ് ജീവനക്കാരനെ കൈയേറ്റം ചെയ്‌ത സംഭവം; എഎപി എംഎൽഎ സോംനാഥ് ഭാരതിക്ക് 2 വർഷം തടവ്